വേനല്‍ കടുത്തതോടെ തേക്കടിയിലെ ആദിവാസി ഊരുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായി. പളിയക്കുടിയിലും മന്നാക്കുടിയിലുമായി നൂറേക്കറിലെ കൃഷിയാണ് രണ്ടാഴ്ചക്കകം വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
തേക്കടിയിലെ മന്നാക്കുടി, പളിയക്കുടി ആദിവാസി മേഖലകളിലായി അഞ്ഞൂറ് ഏക്കറോളം സ്ഥലത്താണ് ആദിവാസികൾ കൃഷി ചെയ്യുന്നത്. കുരുമുളക്, ഏലം, കാപ്പി എന്നിവയാണ് പ്രധാന കൃഷി. വിപണിയിൽ ഉയര്‍ന്ന വിലയുള്ള മായം കലരാത്ത കുരുമുളക് ഇവിടെയാണ് ഉത്പ്പാദിപ്പിക്കുന്നത്. കുടി നിവാസികളുടെ വരുമാനമാര്‍ഗവും ഈ കാര്‍ഷിക ഉത്പന്നങ്ങളാണ്. ഇതിനെല്ലാം വന്യമൃഗങ്ങള്‍ വെല്ലുവിളിയാവുകയാണ്. കാട്ടുപോത്ത്, ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാണ് ഭക്ഷണത്തിനായി ആദിവാസി ഊരുകളിലെത്തുന്നത്. കൂട്ടമായെത്തുന്ന മൃഗങ്ങള്‍ കൃഷിയിടങ്ങള്‍ ചവുട്ടിമെതിച്ചാണ് കടന്നുപോകുന്നത്. ഇതിനോടകം നൂറേക്കറിലെ കൃഷി നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഫെന്‍സിങ്ങും ട്രെഞ്ചും വഴി വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കവും പരാജയപ്പെട്ടു. ഫെന്‍സിങ് തകര്‍ത്താണ് വന്യമൃഗങ്ങള്‍ കുടിയിലെത്തുന്നത്. വേനലെത്തുന്നതോടെ കുടികളില്‍ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്. പെരിയാര്‍ കടുവ സങ്കേതത്തിന് ചുറ്റുമുള്ള ജനവാസമേഖലയിലും വന്യമൃഗശല്യം രൂക്ഷമായി. കൃഷി നശിച്ചാല്‍ തുച്ഛമായ തുക നഷ്ടപരിഹാരം . ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.