പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിൽ കുന്നിടിച്ച് നിരത്തിയ മണ്ണുമാഫിയയ്ക്ക് ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനുമുന്നില്‍ കീഴടങ്ങി. പരിശോധനയിൽ ആനുമതിയില്ലാതെയുള്ള കുന്നിടിക്കൽ സ്ഥിരീകരിച്ചു. രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയായിരുന്നു മണ്ണുമാഫിയയുടെ പ്രവർത്തനം.
പള്ളിക്കൽ പഞ്ചായത്തിൽ പലയിടത്തും മണ്ണെടുപ്പ് വ്യാപകമായിരുന്നു. പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിരന്തരം പരാതി നൽകിയെങ്കിലും അവർ മണ്ണ് മാഫിയക്ക് ഒപ്പം നിന്നു. ചില രാഷ്ട്രീയ നേതാക്കളും മണ്ണുമാഫിയക്ക് ഒത്താശ ചെയ്തു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജിസ്റ്റിനെ ഉപരോധിച്ചതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നത്.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയിൽ ആനുമതിയില്ലാതെയുള്ള കുന്നിടിക്കൽ സ്ഥിരീകരിച്ചു. അനിയന്ത്രിതമായി കുന്നിടിച്ചതു മൂലം പലയിടത്തും കടുത്ത ജലക്ഷാമം ആണ്.