ആദിവാസി ക്ഷേമത്തിനായി സര്‍ക്കാരുകള്‍ കോടികള്‍ മുടക്കുമ്പോളും പട്ടിണി വിട്ടുമാറാതെ അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറക്കുടി ആദിവാസി കോളനി. പോഷകാഹാര കുറവിനെ തുടര്‍ന്ന് രണ്ട് നവജാത ശിശുക്കളാണ് രണ്ട് മാസത്തിനിടെ കോളനിയില്‍ മരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ അന്യമായ കുടിയിലേക്ക് എസ് ടി പ്രമോട്ടര്‍മാരും തിരിഞ്ഞുനോക്കുന്നില്ല.
അടിമാലി പഞ്ചായത്തിലെ ആറാം വാര്‍ഡായ തുമ്പിപ്പാറക്കുടിയില്‍ പന്ത്രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. അടച്ചുറപ്പുള്ള വീട്, വഴി, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളൊന്നും കുടിയിലില്ല. പോരാത്തതിന് പട്ടിണിയും. കാടിനുള്ളില്‍ നിന്ന് ശേഖരിക്കുന്ന കാട്ടുചേമ്പാണ് ആകെയുള്ള ഭക്ഷണം. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി ലഭിക്കുന്ന പണമാണ് ഏക വരുമാന മാര്‍ഗം. ഒരു നേരത്തെ അരിക്ക് പോലും ഈ പണം തികയാറില്ല. പോഷകാഹാര ക്കുറവുമൂലം രണ്ട് കുട്ടികളെയാണ് കുടിയിലെ അമ്മമാര്‍ക്ക് നഷ്ടമായത്.
സര്‍ക്കാര്‍ വീട് അനുവദിച്ചെങ്കിലും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാതെ മടങ്ങി. പോസ്റ്റുകള്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി ഇതുവരെ ലഭിച്ചില്ല. സൗരോര്‍ജം തന്നെയാണ് ഇപ്പോളും ആശ്രയം. കുടിയുടെ ചുമതലയുള്ള എസ്ടി പ്രൊമോട്ടര്‍മാര്‍ മാസങ്ങള്‍ കൂടുമ്പോളാണ് കുടിയിലെത്തുന്നത്. വഴിപാട് പോലെയെത്തി ഇവരുടെ ദുരിതം കണ്ട് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ മാത്രം പ്രയത്നിക്കാറില്ല.