കോട്ടയം മാന്നാനം കെ.ഇ കോളജിൽ വിദ്യാർഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിയായ പ്രേം സാഗറാണ് മരിച്ചത്. പത്തിലധികം വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. രോഗബാധിതരായവർക്ക് ചികൽസാ ചെലവും സാമ്പത്തിക സഹായവും നൽകണമെന്നാവശ്യപ്പെട്ട് കോളജിലേയ്ക്ക് എസ് എഫ് ഐ മാർച്ച് നടത്തി.
മാന്നാനം കെ.ഇ. കോളജിലെ സൈക്കോളജി ഒന്നാം വർഷ ബിരുദ വിദ്യാർഥി പ്രേം സാഗർ ഇന്ന് രാവിലെയാണ് മരിച്ചത്. ഒരു മാസമായി മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പത്തിലധികം വിദ്യാർഥികൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരവുമാണ്. ഇവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാർച്ച് നടത്തി. കോളജിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.
പ്രതിഷേധത്തെത്തുടര്‍ന്ന്, കോളജിലെ രോഗബാധിതരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മതിയായ ചികില്‍സ ഉറപ്പാക്കുമെന്ന് മാനേജുമെന്‍റ് അറിയിച്ചു. ഇതേത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. കെ.ഇ കോളജിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്