തൃശൂര്‍ മാളയില്‍ പക്ഷിയിനത്തില്‍പ്പെട്ട നീലക്കോഴി പാടശേഖരങ്ങളിലെ ഞാറുമുഴുവന്‍ പിഴുതെറിയുന്നു. മാള, കാടുക്കുറ്റി, പുത്തന്‍ചിറ പഞ്ചായത്തുകളിലെ നിരവധി പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
വനംവകുപ്പിന്റെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ പക്ഷികള്‍. നീലക്കോഴിയെന്ന പേരില്‍ അറിയപ്പെടുന്ന ഇത്തര പക്ഷികളാണ് കര്‍ഷകരുടെ ഞാറുകള്‍ കൊത്തിപ്പറിക്കുന്നത്. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതിനോടകം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. നീലക്കോഴിയെ എങ്ങനെ തുരത്തുമെന്നതാണ് പ്രശ്നം. വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തില്‍പ്പെട്ടതിനാല്‍ നീലക്കോഴികളെ കല്ലെറിഞ്ഞ് കൊല്ലാനും പറ്റില്ല. കേസ് വരും. ഈ സാഹചര്യത്തില്‍, കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളജിലെ വിദഗ്ധ സംഘം നെല്‍പാടങ്ങള്‍ സന്ദര്‍ശിച്ചു. വിശദമായ പഠനം നടത്തി ആറ് മാസത്തിനകം തക്കതായ പരിഹാരം
കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് സംഘം. കൃഷിയിടങ്ങൾ തരിശിടുന്നതാണ് ഇവ പെരുകാനുള്ള സാഹചര്യം സൃഷ്ടിച്ചത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. നീലക്കോഴിയുടെ ആക്രമണത്തിൽ വരുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. ഇക്കാര്യത്തില്‍ വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.