മറയൂർ ശർക്കര ഭൗമ സൂചിക പദവിയിലേക്ക്

Thumb Image
SHARE

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവിക്കായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കി. മറയൂര്‍,കന്തല്ലൂര്‍ മേഖലയിലെ ശര്‍ക്കര ഉത്പാദകരുടേയും കര്‍ഷകരുടേയും സഹകരണത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

മധുരംകൊണ്ടും ഗുണമേന്‍മക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂര്‍ ശര്‍ക്കര. എന്നാല്‍ വിപണിയിലെത്തുന്നതില്‍ തൊണ്ണൂറ് ശതമാനവും വ്യാജ മറയൂര്‍ ശര്‍ക്കരയാണ്. കുറഞ്ഞ ചെലവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിര്‍മിക്കുന്ന വ്യാജ ശര്‍ക്കര വിപണി കീഴടക്കി. കൊള്ളലാഭം ലക്ഷ്യമിട്ട് വ്യാപാരികളും യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയെ തഴഞ്ഞ് വ്യാജശര്‍ക്കരയ്ക്ക് വിപണിയൊരുക്കി. ന്യായ വില നിഷേധിക്കപ്പെട്ടതോടെ മറയൂരിലെ കരിമ്പ് കര്‍ഷകര്‍ കടക്കെണിയിലായി. പലരും കരിമ്പ് കൃഷി ഉപേക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കരിമ്പ് കര്‍ഷകരെ സംരക്ഷിക്കാനും വിപണിയില്‍ നിന്ന് വ്യാജ ശര്‍ക്കരയെ അകറ്റാനും കൃഷിവകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചത്. മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകും. ഒന്നരവര്‍ഷമായി തുടരുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഗുണനിലവാര പരിശോധനയില്‍ മികച്ച ഫലം ലഭിച്ചത് കര്‍ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. 

സംസ്ഥാന ബജറ്റിലും മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവിക്കായുള്ള നടപടികള്‍ക്കായി തുക വകയിരുത്തി. നടപടികളുടെ വിശകലനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നു. ഭൗമ സൂചിക പദവി ലഭിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും തുടര്‍ നടപടികളും പദവി ലഭിച്ചാലുള്ള നേട്ടങ്ങളെകുറിച്ചും കാര്‍ഷി സര്‍വകലാശാലയിലെ ഗവേഷകര്‍ കര്‍ഷകര്‍ക്ക് വിശദീകരിച്ചു. 

MORE IN CENTRAL
SHOW MORE