തണ്ണീർമുക്കം ബണ്ട് പൂർണമായി തുറന്നിടാന്‍ ആലോചിക്കുന്നു

Thumb Image
SHARE

വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി തണ്ണീർമുക്കം ബണ്ട് പൂർണമായി തുറന്നിടാന്‍ സർക്കാർ ആലോചിക്കുമെന്നു മന്ത്രി തോമസ് ഐസക്. ഭരണഘടനാപരമായ അധികാരങ്ങളോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 'ജീവിക്കാൻ വെമ്പുന്ന വേമ്പനാട്' എന്ന വിഷയത്തില്‍ മലയാള മനോരമ ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച ആശയക്കൂട്ടത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ പൂർണമായി തുറന്നിട്ടു മാലിന്യം ഒഴുക്ക‍ാനാണ് ആലോചന. പുതിയ കാർഷിക കലണ്ടർ തയാറാക്കി അതനുസരിച്ചു കൃഷി പുനഃക്രമീകരിക്കുകയും കുട്ടനാട്ടിൽ ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. അഞ്ചു വർഷത്തിലൊരിക്കലെങ്കിലും ഒരു വർഷം പൂർണമായി ബണ്ട് തുറന്നിടും. ഇക്കാലയളവിൽ കർഷകർക്ക് എന്തു നാശനഷ്ടമുണ്ടായാലും സർക്കാർ പൂർണ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

വേമ്പനാട്ടുകായലിന്റെ സംരക്ഷണത്തിനായി ഭരണഘടനാപരമായ അധികാരങ്ങളോടു കൂടിയ വേമ്പനാട് സഭയ്ക്കു രൂപം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കും. പദ്ധതിപ്രദേശത്തെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, പ്രാദേശിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തും. കായൽ സംരക്ഷണത്തിനു സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനം നിലവിൽ വരണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ ഏകോപിപ്പിക്കാൻ‌‍ സൗകര്യമൊരുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി വി.കെ.ബേബി, മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ഡോ. എം. സി ദത്തൻ, കുട്ടനാട് വികസന സമിതി എക്സി. ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ തുടങ്ങിയവര്‍ ആശയങ്ങള്‍ അവതരിപ്പിച്ചു

MORE IN CENTRAL
SHOW MORE