സ്കൂൾ മതിലുകളെ കാൻവാസുകളാക്കി ചിത്രങ്ങൾ വരച്ചുകൂട്ടുകയാണ് ഇടുക്കിയിലെ ചിത്രകലാ അധ്യാപകർ. വെറും ചിത്രങ്ങളല്ല, പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന ചിത്രങ്ങൾ. തൊടുപുഴയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ മതിലുകളിൽ ചായംതേച്ചായിരുന്നു പുതിയ ഉദ്യമത്തിന്റെ തുടക്കം.
ഇടുക്കിയിൽ മുഷിഞ്ഞ് കിടന്ന സ്കൂൾ മതിലുകളിൽ നിന്ന് പൂപ്പലിനും പായലിനും വിട. മതിലുകളിൽ ഇനി നിറങ്ങൾ പടരും, പടരുമെന്നല്ല പടർന്നുതുടങ്ങി.വെറുതെയങ്ങ് വരച്ചുകൂട്ടുകയല്ല ഇരുത്തി ചിന്തിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് മതിലുകളിൽ നിറയുന്നത്. അധ്യാപകർക്ക് പരിശീലനം നൽകുന്ന തൊടുപുഴ ഡയറ്റിന്റെ മതിലുകളിൽ തന്നെയാണ് പരീക്ഷണം. ബോർഡിലും കുട്ടികളുടെ ബുക്കിലും ചിത്രങ്ങൾ വരച്ച് ഒതുങ്ങിക്കൂടിയ ചിത്രകലാ അധ്യാപകർ അവരുടെ കഴിവുകൾ പുറംലോകത്തെ പരിചയപ്പെടുത്തുന്നു. ഡയറ്റിന്റെ മതിലുകളിൽ നിറയുന്നത് പ്രകൃതി സംരക്ഷണ സന്ദേശങ്ങളാണ്.
ഇടുക്കിയിലെ വിവിധ സ്കൂളുകളിലെ 20 ചിത്രകലാ അധ്യാപകരാണ് പണിപ്പുരയിലുള്ളത്. ഇടുക്കിയുടെ അടയാളമായ അണക്കെട്ടിന് വഴിക്കാട്ടിയ കൊലുമ്പന്റെ പ്രതിമയും ഉടൻ പൂർത്തിയാകും. ഡയറ്റ് പ്രിൻസിപ്പൽ കെ.കെ.സോമനാണ് പുത്തൻ ആശയത്തിന് പിന്നിൽ. ജില്ലയിലെ ആദിവാസി ഊരുകളുടെ ചരിത്രവും സവിശേഷതകളും പരിചയപ്പെടുത്തുന്ന മ്യൂസിയവും ഇവിടെ ഒരുങ്ങുന്നുണ്ട്.