കൊച്ചി മെട്രോയുടെ തൂണുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതില്‍ കെ.എം.ആർഎല്ലും ദേശീയപാതാ അതോറിറ്റിയും തമ്മിൽ തർക്കം. ഇടപ്പള്ളിക്കു സമീപം മെട്രോതൂണുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ ദേശീയപാത അതോറിറ്റിയുടെ കരാറുകാർ നശിപ്പിച്ചതായി ആക്ഷേപം. സംഭവത്തെത്തുടർന്ന് കൊച്ചി മെട്രോ അധികൃതർ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
കൊച്ചി മെട്രോയുടെ ടിക്കറ്റിതര വരുമാന മാർഗങ്ങളിലൊന്നാണ് മെട്രോ തൂണുകളിലെ പരസ്യം. തൂണുകളിൽ പരസ്യം സ്ഥാപിക്കുന്നതിനു മുൻപ് കൊച്ചി മെട്രോ അധികൃതർ ദേശീയ പാതാ അതോറിറ്റിക്കു കത്തയച്ചിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് പ്രതിവർഷം അഞ്ചരക്കോടി രൂപയ്ക്ക് പരസ്യം സ്ഥാപിക്കുന്നതിനുള്ള അവകാശം സ്വകാര്യ സ്ഥാപനം ലേലത്തിൽ പിടിച്ചു. തൂണുകളിൽ പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ദേശീയപാതാ അതോറിറ്റി എതിർപ്പുമായി രംഗത്തെത്തിയത്. ആലുവ മുതൽ ഇടപ്പള്ളി വരെ ദേശീയ പാതയിലാണ് മെട്രോ തൂണുകളെന്നും അവിടെ പരസ്യങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. രണ്ടുസർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം ചീഫ് സെക്രട്ടറിയുടെ പരിഗണനയിലിരിക്കെയാണ് ഇടപ്പള്ളിക്കു സമീപം സ്ഥാപിച്ചിരുന്ന മൂന്നു തൂണുകളിലെ പരസ്യബോർഡുകൾ നശിപ്പിക്കപ്പെട്ടത്. മറ്റുള്ള പരസ്യബോർഡുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. മെട്രോയുടെ വസ്തുവകകൾ നശിപ്പിക്കുന്നത് കേന്ദ്ര മെട്രോ റയിൽ നിയമപ്രകാരം അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് കെഎംആർഎല്ലിന്റെ നിലപാട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെഎംആർഎൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.