ബില്ല് അടയ്ക്കാത്തതിനാല്‍ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം കെ എസ്ഇബി വിച്ഛേദിച്ചു. രണ്ട് തവണ നോട്ടിസ് നൽകിയിട്ടും പണം കെട്ടാത്ത സാഹചര്യത്തിലാണ് നടപടി. വൈദ്യുതി തടസപ്പെട്ടതോടെ താലൂക്ക് ഓഫീസുൾപ്പെടെ 22 സർക്കാർ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു.
ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് 22 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലെ വൈദ്യുതി ബിൽ. ഇതിൽ 82000 രൂപ കഴിഞ്ഞ മാസത്തെ കുടിശികയാണ്. കുടിശികയും ബില്ലും സെപ്റ്റംബർ 23ന് അടയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി നോട്ടിസ് നൽകിയിരുന്നു. നോട്ടിസിന് പുല്ലുവില കൽപിച്ച് ഓഫിസുകൾ പ്രവർത്തനം തുടർന്നു. ഇതോടെ ഈ മാസം മൂന്നാം തീയതിയും കെഎസ്ഇബി ഉദ്യോഗസ്ഥർ ഓഫിസുകൾ കയറി ഇറങ്ങി. പണം അടച്ചില്ലെങ്കിൽ വൈദ്യതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഈ മുന്നറിയിപ്പും അവഗണിച്ചതോടെയാണ് കെഎസ്ഇബി രണ്ടുംകൽപിച്ച് വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ സിവിൽ സ്റ്റേഷൻ ഇരുട്ടിലായി.
22 ഓഫിസുകളിൽ പത്ത് ഓഫിസുകളാണ് നോട്ടിസ് നൽകിയിട്ടും ഇനിയും പണം നൽകാത്തത്. ഇവരുടെ നിസംഗത സിവിൽസ്റ്റേഷനിലെ മുഴുവൻ ഓഫിസുകളുടെയും പ്രവർത്തനം അവതാളത്തിലാക്കി. പെൻഷനും മറ്റ് ആവശ്യങ്ങൾക്കും ദൂരദേശങ്ങളിൽ നിന്നെത്തിയവർ വെറുംകയ്യോടെ മടങ്ങി. കുടിശിക അടയ്ക്കാതെ കണക്ഷൻ നൽകില്ലെന്ന് നിലപാടിലാണ് കെഎസ്ഇബി. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞിരിക്കുകയാണ് ഉദ്യോഗസ്ഥർ.