ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഡിവിഷനിലെ തൊഴിലാളിയായ എസ്.യോവാനെ വനപാലകർ അറസ്റ്റു ചെയ്തു. 34 വയസ് പ്രായമുള്ള ചരിഞ്ഞ പിടിയാന ആറുമാസം ഗർഭിണിയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയുടെ ജഡം എസ്റ്റേറ്റിലെ പച്ചക്കറിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമല്ലെന്ന് സംശയം ഉയർന്നു. തുമ്പിക്കൈയുടെ അഗ്രത്തിലും വായുടെ ചുറ്റുഭാഗത്തും തീപ്പൊള്ളലേറ്റപോലെ കറുത്ത അടയാളം കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാർ ഇന്നലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ലയത്തിനു സമീപം അടുക്കളത്തോട്ടത്തിൽ വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ യൊവാൻ കൃഷിയിടത്തിനു ചുറ്റും കമ്പിയിൽ വൈദ്യുതി പ്രവഹിപ്പിച്ചിരുന്നു. ഇതുവഴി വന്ന ആന ഈ കമ്പിയിൽ തട്ടിയാണ് ചരിഞ്ഞത്.
പോസ്റ്റുമോർട്ടത്തിനിടെ ആനയുടെ വയറ്റിൽ നിന്നും ആറുമാസം പ്രായമായ കുട്ടിയുടെ ജഡം പുറത്തെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ യോവാനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് കാട്ടാനകളാണ് മൂന്നാർ മേഖലയിൽ ചരിഞ്ഞത്. ഇതിൽ നാലും അപകട മരണങ്ങളായിരുന്നു.