പട്ടയ ഉപാധികളിൽ സമൂലമാറ്റം വരുത്തിയ സർക്കാർ ഇടുക്കിയിലെ അർഹതപ്പെട്ടവർക്ക് പട്ടയം നിഷേധിച്ചു. അയ്യായിരത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന മൂന്ന് ചെയിൻ മേഖലയെ പട്ടയവിതരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഏഴ് ചെയിൻ മേഖലയിൽ മാത്രം പട്ടയം നൽകാനുള്ള തീരുമാനം വൈദ്യുതി, റവന്യൂ വകുപ്പുകളുടെ ഗൂഡാലോചനയുടെ ഭാഗമെന്നും ആരോപണം.
ജലസംഭരണികളുടെ ചുറ്റും 660 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പ്രദേശമാണ് പത്തു ചെയിനായി കണക്കാക്കുന്നത്. 1960ൽ ഇടുക്കി പദ്ധതിയുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ താമസക്കാരെ കുടിയിറക്കി സ്ഥലം ഏറ്റെടുക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. പദ്ധതി നിലവിൽ വന്നതോടെ പത്തു ചങ്ങല പ്രദേശം ഒഴിപ്പിക്കേണ്ടെന്നും വെള്ളം കയറുന്ന ഭാഗം മാത്രം ഒഴിപ്പിച്ചാൽ മതിയെന്നും തീരുമാനിച്ചു. ഏറ്റെടുക്കാത്ത ഭൂമി റവന്യൂ വകുപ്പിന് കൈമാറാൻ വൈദ്യുതി വകുപ്പ് തയ്യാറായില്ല. ഇരു വകുപ്പുകളും തമ്മിൽ തർക്കം ഉടലെടുത്തതോെട പ്രദേശത്തെ താമസക്കാരായ ആറായിരത്തിലേറെ കുടുംബങ്ങൾക്ക് പട്ടയം നിഷേധിക്കപ്പെട്ടു. സമരവും പ്രതിഷേധവും തുടർക്കഥയായി. ഒടുവിൽ ഏഴ് ചെയിനിലെ താമസകാർക്ക് മാത്രം പട്ടയം നൽകിയാൽ മതിയെന്ന് പിണറായി സർക്കാർ തീരുമാനിച്ചു.
പത്ത് ചെയിൻ മേഖല ഉൾപ്പെടുന്ന എട്ട് പഞ്ചായത്തുകളിലെ അയ്യായിരത്തിലേറെ കുടുംബങ്ങൾക്ക് കടുത്ത ഭീഷണിയാണ് പുതിയ തീരുമാനം. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് പ്രതിഷേധം ഉയരുന്നത്. മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.