കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളിലൊന്നായ മൂവാറ്റുപുഴ പെരുമറ്റം പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ തൂണുകൾ തകർന്ന് കോൺക്രീറ്റും കല്ലും ഇളകിയ നിലയിലാണ്. കേടുപാടുകൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
ഏഴു പതിറ്റാണ്ടു മുമ്പാണ് മൂവാറ്റുപുഴ കോതമംഗലം റോഡുകളെ ബന്ധിപ്പിച്ചു കൊണ്ട് കടവുംപാട് തോടിനു കുറുകെ ഈ പാലം വന്നത്. ദേശീയപാതയായി പ്രഖ്യാപിച്ചതോടെ അറ്റകുറ്റപണി നടത്തി പാലം നവീകരിച്ചു. വീതിയും കൂട്ടി. വീതി കൂട്ടിയ ഭാഗത്തെ കോൺക്രീറ്റ് തൂണാണ് ഇപ്പോൾ തകർന്നു തുടങ്ങിയത്.
മഴ പെയ്യുമ്പോൾ തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നതും പാലത്തിന് ഭീഷണിയാണ്. അപകടാവസ്ഥയെ കുറിച്ച് ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.