പ്രതികൂലകാലാവസ്ഥയെ തുടർന്ന് ഇടുക്കി റവന്യൂ ജില്ലാ കായിക മേള മാറ്റിവച്ചു. പൂർത്തിയാകാത്ത ട്രാക്ക് മത്സരങ്ങൾ ചൊവ്വാഴ്ച മുതലക്കോടം സ്കൂളിൽ നടക്കും. കനത്തമഴയിൽ കുളമായിമാറിയ ഗ്രൗണ്ടിൽ മത്സരങ്ങൾ സംഘടിപ്പിച്ചതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി എം.എം. മണിയുടെ ശകാരം.
എന്‍ ആര്‍ സിറ്റി എസ്എന്‍വി ഹയര്‍സെക്കൻഡറി സ്കൂളിൽ 13,14 തീയതികളിലാണ് ഇടുക്കി ജില്ലാ റവന്യ കായികമേള സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായി ജില്ലാ കായിക മേള ഹൈറേഞ്ചിൽ എത്തിയതിന്റെ ആവേശത്തിലായിരുന്നു നാട്ടുകാർ. മേളയുടെ വിജയത്തിനായി അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും കയ്യുംമെയ്യും മറന്ന് പ്രവർത്തിച്ചു.ആദ്യ ദിവസത്തെ മത്സരങ്ങൾ തടസങ്ങളില്ലാതെ പൂർത്തീകരിച്ചു. എന്നാൽ അവസാനദിനമായിരുന്ന ശനിയാഴ്ച മഴ വില്ലനായി. പുലർച്ചെ തുടങ്ങിയ മഴയിൽ ഗ്രൗണ്ട് കുളമായി. ഇതൊന്നു വകവയ്ക്കാതെ സംഘാടകർ മത്സരങ്ങൾ തുടർന്നു. കോരിച്ചൊരിയുന്ന മഴയിൽ ചെളിക്കുളമായ ട്രാക്കിലൂടെ മത്സരാർഥികൾ ഓടി തളർന്നു. ഇത് കണ്ടുകൊണ്ടാണ് ഉദ്ഘാടകനായ മന്ത്രി എം.എം.മണി വേദിയിലെത്തിയത്. സംഘാടകർക്കെതിരെ മന്ത്രി പൊട്ടിത്തെറിച്ചു.
ഇതോടെയാണ് മത്സരങ്ങൾ മാറ്റിവെക്കാൻ സംഘാടകർ തീരുമാനിച്ചത്. ട്രാക്ക് മത്സരങ്ങളാണ് പൂർത്തീകരിക്കാനുള്ളത്. ചൊവ്വാഴ്ച രാവിലെ മുതലക്കോടം സ്കൂളിൽ മത്സരങ്ങൾ പുനരാരംഭിക്കും.