ടെക്കികളുടെ കുട്ടികളെ അമ്മ മലയാളത്തിന്റെ വഴിയിൽ നടത്താൻ ടെക്നോപാർക്കിൽ മലയാളം പള്ളിക്കൂടം.മാതൃഭാഷ അറിഞ്ഞുവളരാൻ പുതുതലമുറയ്ക്ക് അവസരം കുറയുന്ന പശ്ചാത്തലത്തിലാണ് പാർക്കിലെ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ചുവടുവയ്പ്പ്.
അവധി ദിനങ്ങൾ കംപ്യൂട്ടർ ഗെയിമുകൾക്ക് വേണ്ടി നീക്കിവെച്ചിരുന്ന കുരുന്നുകളാണ് ആട്ടവും പാട്ടുമായി ഇവിടെ ഒത്തുകൂടുന്നത്. ജോലി തിരക്കിനിടയിൽ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാൻ സാധിക്കുന്നില്ലെന്ന ടെക്കികളുടെ ആശങ്കകൾക്കും ഇതോടെ വിരാമം. സ്ലെയിറ്റും പെൻസിലുമൊക്കെയായി എഴുത്തിന്റെ പഴയ ലോകത്തെ കൗതുകത്തോടെ അടുത്തറിയുകയാണ് കുരുന്നുകൾ.
കുട്ടികളെ എങ്ങനെ നല്ല മലയാളം പഠിപ്പിക്കുമെന്ന തങ്ങളുടെ ചോദ്യത്തിന് ഇതോടെ ഉത്തരം കിട്ടിയിരിക്കുകയാണെന്നും ടെക്നോപാർക്ക് ജീവനക്കാർ. കളിയും ചിരിയുമായി ഒത്തുചേരാനുള്ള അവസരം ആവോളം ആസ്വദിക്കുകയാണ് കുട്ടികളും.