മധുരത്തിനൊപ്പം മറയൂർ ശർക്കരയുടെ ഗുണമേൻമയും മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് മറയൂരിലെ കരിമ്പ് കർഷകർ. നിർമാണരീതി പരിഷ്ക്കരിച്ച് മാലിന്യം കലരാതെ ശുദ്ധമായ ശർക്കര നിർമിക്കുകയാണ് ലക്ഷ്യം. നിറത്തിലും മധുരത്തിലും മികച്ചു നിൽക്കുന്ന ശർക്കരയ്ക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.
മധുരംകൊണ്ടും ഗുണമേൻമകൊണ്ടും ലോകം കീഴടക്കിയ പാരമ്പര്യമുണ്ട് മറയൂർ ശർക്കരയ്ക്ക്. പഴമയുടെ പ്രതീകമായ മറയൂരിലെ ആലപ്പുരകളിൽ ഇന്നും ശർക്കര നിർമാണം തുടരുന്നു. നിർമാണത്തിൽ പുതുമകൊണ്ടുവന്ന് ശർക്കരയിൽ പഴമയുടെ മധുരം നിലനിർത്തുകയാണ് പുതിയലക്ഷ്യം.
നാല് തട്ടിലുള്ള ശുദ്ധീകരണ പ്രക്രിയയാണ് പുതിയ നിർമാണ രീതിയുടെ ഹൈലൈറ്റ്. അടിച്ചെടുക്കുന്ന കരിമ്പിൻ നീര് രണ്ട് തവണ ശുദ്ധീകരിച്ച ശേഷം പൈപ്പിലൂടെ കൊപ്രയിൽ എത്തും. തിളപ്പിച്ച് കുറുക്കിയെടുക്കുന്നതിനിടെ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ വീണ്ടും നീക്കംചെയ്യും. കുറുകിപാകമാകുന്ന പാവിൽ നിന്നും കല്ലും മണ്ണും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീണ്ടും നീക്കം ചെ ശേഷമാണ് മറയൂർ ശർക്കര കൈകൾക്കൊണ്ട് ഉരുട്ടിയെടുക്കുന്നത്.
പരമ്പരാഗത രീതിയെ അപേക്ഷിച്ച് നിർമാണ ചിലവ് കൂടുതലായതിനാൽ ഫിൽട്ടേർഡ് ശർക്കരയ്ക്ക് വിലയും കൂടും. കിലോയ്ക്ക് 90രൂപ നൽകേണ്ടിവരുമെങ്കിലും കലർപ്പില്ലാത്ത സാക്ഷാൽ മറയൂർ ശർക്കരയുടെ മധുരം നുണയാം. ഒപ്പം വിലതകർച്ചയെ തുടർന്ന് പ്രതിസന്ധിയിലായ കരിമ്പ് കർഷകർക്ക് ഒരു സഹായവും.