മഴ കനത്തനാശം വിതച്ച ഇടുക്കി അറക്കുളത്ത് മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണി തുടരുന്നു. വ്യാഴാഴ്ച്ച ഉരുൾപ്പൊട്ടലിൽ എൺപതേക്കറിലെ കൃഷി നശിച്ചതിന് പുറമെ ഭൂരിഭാഗം റോഡുകളും തകർന്നു. വെള്ളംകയറിയും മണ്ണിടിഞ്ഞും ഒരുഡസനിലേറെ വീടുകൾ അപകടാവസ്ഥയിലാണ്.
വ്യാഴാഴ്ച അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് അറക്കുളം പഞ്ചായത്തിൽ കനത്തനാശം വിതച്ചത്. ഉരുൾപ്പൊട്ടലിൽ ചേറാടി, പതിപ്പള്ളി, എടാട് മേഖലയിൽ വ്യാപകമായി കൃഷി നശിച്ചു. പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായി. മൂലമറ്റം താഴ്വാരം കോളനിയിൽ വെള്ളം കയറി കോഴിഫാമിലെ ആയിരത്തിലേറെ കോഴികൾ ചത്തു. ഇലപ്പിള്ളി വില്ലേജിലാണ് മഴ കൂടുതൽ നാശം വിതച്ചത്.
മൂലമറ്റം വാഗമൺ റോഡ് ഇടിഞ്ഞ്താഴ്ന്നു. മലവെള്ളപ്പാച്ചിലിൽ സമാന്തര റോഡുകൾ ഒലിച്ചുപോയതോടെ ഗതാഗതം പൂർണമായും തസപ്പെട്ടു. മഴ ശമിച്ചതിന് പിന്നാലെ പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകി വീണു. ഏത് നിമിഷവും നിലംപൊത്താവുന്ന വീടുകളിൽ പേടിച്ചാണ് പലരും കഴിയുന്നത്. ജില്ലയിൽ പ്രകൃതി ദുരന്ത സാധ്യത ഏറെയുള്ള മേഖലയാണ് അറക്കുളം. മഴ തുടരാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവുമായി റവന്യൂ ഉദ്യോഗസ്ഥർ രംഗത്തുണ്ട്.