മൂന്നാറിൽ അടുത്ത വർഷമെത്തുന്ന നീലക്കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാൻ സർക്കാർ ഒരുക്കങ്ങൾ തുടങ്ങി. കുറിഞ്ഞി സംരക്ഷണവും ഒപ്പം സഞ്ചാരികളുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കൻ സ്പെഷൽ ഓഫിസറെ നിയമിക്കണമെന്നാണ് നിർദേശം.
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2018 ജൂണിൽ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞികൾ പൂക്കും. നവംബർ വരെ നീളുന്ന നീലവസന്തം കാണാൻ 25ലക്ഷം സഞ്ചാരികളെത്തുമെന്നാണ് കണക്ക്കൂട്ടൽ.
ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ മൂന്നാറിൽ യോഗം ചേർന്നു. ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിൽ നിന്നായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുറിഞ്ഞിപ്പൂക്കാലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജുഡീഷ്യൽ അധികാരമുള്ള സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിർദ്ദേശം. ഗതാഗത, ആരോഗ്യ, ശുചിത്വ മേഖലകളിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും ഓട്ടോ-ടാക്സി നിരക്കുകൾ ഏകീകരിക്കണമെന്നും നിർദേശമുയർന്നു. പ്രദേശത്തെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കൂടുതൽ ശുചിമുറികൾ സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് കൈമാറും.
പ്രദേശവാസികളെ കൂടി പങ്കാളികളാക്കിയുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു. കുറിഞ്ഞി സംരക്ഷണവും ഒപ്പം സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി വ്യക്തമായി മാർഗരേഖ തയ്യാറാക്കി പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം.