രണ്ട് അധ്യാപകര്‍ ഒന്നിച്ച് ഇരുപത്തിയഞ്ചു വര്‍ഷമെടുത്ത് കോളജ് ക്യാംപസില്‍ നട്ടുവളര്‍ത്തിയത് മുന്നൂറു മരങ്ങള്‍. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതു തരം മരങ്ങള്‍. തൃശൂര്‍ അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജിലാണ് അധ്യാപകരുടെ പ്രയത്നം.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജ്. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ് ഈ ക്യാംപസിലുണ്ടായിരുന്ന വെറും മൂന്നോ നാലോ മരങ്ങള്‍ മാത്രം. അധ്യാപകരായി തൃശൂര്‍ അരണാട്ടുകര സ്വദേശി ജോര്‍ജ് ചിറമ്മലും ഒല്ലൂര്‍ സ്വദേശി ടോണി പോളും ചുമതലയേറ്റ ശേഷമാണ് വൃക്ഷതൈകള്‍ നടാന്‍ തുടങ്ങിയത്. ഇവര്‍ നട്ട വൃക്ഷത്തൈകള്‍ പടര്‍ന്നു പന്തലിച്ചതോടെ ക്യാംപസിലാകെ തണല്‍ പരന്നു. എഴുപതിനം വ്യത്യസ്ത മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നീലവാകയും സിംസപയും മന്ദാരവും ഉള്‍പ്പെടെ നിരവധി മരങ്ങളാണ് ക്യാംപസിലുള്ളത്.
വേനല്‍ക്കാലത്ത് കുപ്പിയില്‍ വെള്ളം നിറച്ചുപോലും മരങ്ങളുടെ ചുവട്ടില്‍ ഒഴിക്കാറുണ്ട് ഈ അധ്യാപകര്‍. വെള്ളത്തിന് ദൗര്‍ലഭ്യം നേരിട്ടപ്പോഴും മരങ്ങളെ പരിരക്ഷിക്കാന്‍ മെനക്കെട്ടു. അതിന്റെ ഫലമാണ് ഈ തണല്‍. മരങ്ങള്‍ നിറഞ്ഞ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേപോലെ നല്ല ഊര്‍ജം ലഭിക്കുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നു. ക്യാംപസിലെ ഓരോ മരങ്ങളുെട പേരും വിശദാംശങ്ങളും ഉള്‍പ്പെടുത്തി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. മരങ്ങള്‍ നട്ടുവളര്‍ത്തിയ അധ്യാപകര്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചത്.