കൊച്ചി കപ്പൽച്ചാലിൽ മുങ്ങിയ ബോട്ട് വൻ അപകടഭീഷണിയായി തുടരുമ്പോൾ, തുറമുഖ ട്രസ്റ്റും ഫിഷറീസ് വകുപ്പും തമ്മിലടി. പത്തുദിവസം കപ്പൽഗതാഗതം തടസപ്പെട്ടതിന് പകരമായി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഫിഷറീസ് വകുപ്പിനോട്, കൊച്ചിൻ തുറമുഖ ട്രസ്റ്റ് ആവശ്യപ്പെട്ടു. എന്നാൽ ബോട്ടിന്‍റെ കായലിൽ തള്ളിയ അവശിഷ്ടം നീക്കണമെന്ന് ഫിഷറീസ് വകുപ്പ് തുറമുഖട്രസ്റ്റിനോടും ആവശ്യപ്പെട്ടു. കൊച്ചി കപ്പൽചാലിൽ മുങ്ങിയ നീതിമാൻ എന്ന ബോട്ട് രണ്ടാഴ്ചയോളമെടുത്താണ് തുറമുഖട്രസ്റ്റ് കരാറു നൽകിയ സ്വകാര്യ കമ്പനി ഉയർത്തിയത്. പിന്നീടത് വൈപ്പിൻ ജെട്ടിക്ക് സമീപം യാത്രാബോട്ടുകളും മൽസ്യബന്ധനബോട്ടുകളും അടക്കം നൂറുകണക്കിന് യാനങ്ങൾ പോകുന്ന ബോട്ടുചാലിൽ കൊണ്ടിട്ടു.
ഇത് അപകട ഭീഷണിയുയർത്തുന്നതിനിടയിലാണ് ബോട്ട് ഉയർത്തിയതിനെച്ചൊല്ലി തുറമുഖ ട്രസ്റ്റും ഫിഷറീസ് വകുപ്പും തമ്മിലടിക്കുന്നത്. ബോട്ടുയർത്താൻ 29 ലക്ഷം രൂപ ചെലവായെന്നും 10 ദിവസം കപ്പൽ ഗതാഗതം തടസപ്പെട്ടതിനാൽ വൻ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് തുറമുഖ ട്രസ്റ്റിൻറെ ആവശ്യം. 15 ദിവസത്തിനകം പണം നൽകണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നോട്ടീസും നൽകി. അതേസമയം വൈപ്പിൻ ജെട്ടിക്ക് സമീപം കായലിൽ ബോട്ടു ചാലിൽ കൊണ്ടിട്ട മുങ്ങിയ ബോട്ടിൻറെ അവശിഷ്ടങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് തുറമുഖ ട്രസ്റ്റിന് കത്തുനൽകി.
ബോട്ടിൻറെ ഉടമസ്ഥന് ഉത്തരവാദിത്തമില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ്തുറമുഖ ട്രസ്റ്റ് കപ്പൽചാലിൽ നിന്ന് ബോട്ട് ഉയർത്തിയത്. ഇതിനാൽ തുറമുഖ ട്രസ്റ്റ് തന്നെ ഇത് ചെയ്യണമെന്നാണ് ഫിഷറീസ് വകുപ്പിൻറെ നിലപാട്. അപകടമുണ്ടെന്നറിയിക്കാൻ ഒരു വീപ്പ മാത്രം അടയാളമായി വച്ച് ബോട്ടുയർത്തിയ സ്വകാര്യ കമ്പനി അവശിഷ്ടങ്ങൾ കായലിൽ തന്നെ തള്ളുകയായിരുന്നു. മീൻപിടുത്ത ബോട്ടുകൾക്കടക്കം ഇത് വൻഭീഷണിയാകുന്നതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.