മൂന്നാർ പള്ളിവാസലിൽ റിസോർട്ടുകൾ പ്രവർത്തിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നിർബന്ധമാക്കി. പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലയിൽ അതോറിറ്റി നിർദേശിക്കുന്ന ദേശീയ ഏജൻസികളെ കൊണ്ട് പഠനം നടത്തി അനുമതിപത്രം വാങ്ങണം. മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാൽ റിസോർട്ടുകൾക്ക് പ്രവർത്തനാനുമതി നൽകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
വൻപാറക്കെട്ടുകൾ അടർന്നുവീണ് അപകടങ്ങൾ പതിവായതോടെയാണ് പളളിവാസൽ മേഖലയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. പ്രകൃതി ദുരന്ത സാധ്യത ഏറെയുള്ള മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടറുടെ നടപടി. അപകടാവസ്ഥയിലായ റിസോർട്ടുകളിൽ പരിശോധന നടത്തുന്നതിനു മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ ശേഖർ കുര്യാക്കോസ് റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പരിസ്ഥിതി ലോല പ്രദേശമായതിനാൽ ദുരന്ത സാധ്യത ഏറെയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വ്യക്തമാക്കി.
പള്ളിവാസലിലെ ഒരു ഡസൻ റിസോർട്ടുകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലാകും. റിസോർട്ടിലെ ജീവനക്കാരെയും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളെയും പരിഗണിക്കണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.