അഞ്ചാംപനി പ്രതിരോധ കുത്തിവയ്പിനെതിരെ വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കുത്തിവയ്പെടുത്ത കോട്ടയം കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ കുട്ടികൾ ബോധരഹിതരായെന്ന് വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെയാണ് മേലുകാവ് പൊലീസ് കേസെടുത്തത്. വാക്സിൽ വിരുദ്ധ ലോബിയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു.
കടനാട് സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച മീസിൽസ്- റുബെല്ല പ്രതിരോധ കുത്തിവയ്പെടുത്ത അഞ്ചു കുട്ടികൾ തളർന്നു വീണെന്നായിരുന്നു പ്രചാരണം.. ഇന്റർനാഷണൽ ഹ്യൂമൻ റൈററ്സ് അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന്റ ഭാരവാഹിയായ സെബാസ്റ്റ്യൻ പുഴക്കരയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും നൽകിയ പരാതിയിലാണ് നടപടി. കുത്തിവയ്പെനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നവംബർ മൂന്നുവരെയാണ് മാരകമായ അഞ്ചാംപനിയ്ക്കും റുബല്ലയ്ക്കുമെതിരായ പ്രതിരോധകുത്തിവയ്പ് യജ്ഞം.