കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴ വരെയുള്ള ബോട്ട് സർവീസിനു തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. 18 രൂപയാണ് കോടിമത - ആലപ്പുഴ ടിക്കറ്റ് നിരക്ക്
കോട്ടയം വരെയുള്ള ബോട്ട് സർവീസ് നേരത്തെ കാഞ്ഞിരം വരെയായി പരിമിതപ്പെടുത്തിയിരുന്നു. കാഞ്ഞിരം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തടസം നീക്കുകയും കോടിമതയിൽ പൊക്കുപാലങ്ങളുടെ തകരാർ പരിഹരിച്ചതോടെയാണ് സർവീസ് പുഃനരാരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ജലഗതാഗതം സുഗമമാക്കുവാൻ ഡിടിപിസിയുടെയും വാട്ടർ റിസോഴ്സസ് വകുപ്പിന്റെയും നേതൃത്വത്തിൽ പോള നീക്കാനുള്ള നടപടികളുമെടുക്കുമെന്നും ആവശ്യമാണെങ്കില്‍ എംഎൽഎ ഫണ്ടിൽ നിന്നും പോള വാരൽ യന്ത്രം വാങ്ങുന്നതിനുള്ള തുക അനുവദിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
രണ്ട് മാസത്തിനകം എസി ബോട്ടുകളും സർവീസ് ആരംഭിക്കും. 120 പേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. വൈക്കം- എറണാകുളം, കോട്ടയം- ആലപ്പുഴ റൂട്ടുകളിലാവും എ.സി ബോട്ട് സര്‍വീസ്. യാത്രാനിരക്ക് ഇതു വരെ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ഓൺലൈൻ ബുക്കിങ് സേവനമടക്കമുള്ള മൊബൈൽ ആപ്പും ഉടൻ ആരംഭിക്കും.