നാഷനൽ സർവീസ് സ്കീമിന്റെ പുനര്‍ജനി ക്യാംപിലൂടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയ്ക്ക് പുനർജന്മം. നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആശുപത്രി കെട്ടിടവും ഉപകരണങ്ങളു നവീകരിച്ചു. അൻപത് ലക്ഷം രൂപയുടെ ആസ്തി പുനര്‍നിര്‍മാണമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
വൃത്തിയും വെടിപ്പും കുറഞ്ഞ സർക്കാർ ആശുപത്രികളെ മിനുക്കിയെടുക്കുകയാണ് പുനർജനി ക്യാംപിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി വിവിധ കോളജുകളിലെ നാഷനൽ സർവീസ് സ്കീം അംഗങ്ങളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഇത്തവണ ലോട്ടറി അടിച്ചത് നെടുംങ്കണ്ടം താലൂക്ക് ആശുപത്രിക്കാണ്. മുഷിഞ്ഞുകിടന്ന ആശുപത്രി കെട്ടിടം പെയിന്റടിച്ച് വെടിപ്പാക്കിയായിരുന്നു ക്യാംപിന്റെ തുടക്കം. ആശുപത്രിയും പരിസരവും വൃത്തിയാക്കി. പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യമായി കിടന്ന ഉപകരണങ്ങളും വിദ്യാർഥികൾ നന്നാക്കിയെടുത്തു. നെടുങ്കണ്ടം ഗവ പോളിടെക്നിക് കോളജിലെ നാൽപത് വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുത്തത്.
രണ്ട് വര്‍ഷം മുമ്പായിരുന്നു പുനർജനി പദ്ധതിയുടെ തുടക്കം. കഴിഞ്ഞ വര്‍ഷം മാത്രം 15 കോടി രൂപയുടെ ജോലികള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പുനര്‍ജനി ക്യാമ്പ് വഴി ചെയ്തുനല്‍കി. ഇത്തവണ അൻപത് ലക്ഷം രൂപയുടെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പോളിടെക്‌നിക് കോളേജിലെ അധ്യാപകരും പുനര്‍ജനി ക്യാംപിൽ പങ്കാളികളായി.