മല്‍സരാവേശത്തിനപ്പുറം ഭക്തിയുടെ നിറവുകൂടി ചേര്‍ന്നാണ് ഓരോ പള്ളിയോടവും നീരണിയുന്നതും കരകയറുന്നതും. ഉത്രട്ടാതി ജലമേളയ്ക്കെത്തുന്ന പള്ളിയോടങ്ങളില്‍ പലതും ഒരുപാട് ത്യാഗങ്ങള്‍ ഇതിനിടയില്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും ദൂരത്തുനിന്നെത്തി തിരുവാറന്‍മുളയപ്പനെ തൊഴുതുമടങ്ങുന്ന ചെന്നിത്തല പള്ളിയോടത്തിന്‍റെ മടക്കയാത്രാ വിശേഷങ്ങള്‍ അറിയാം.
ചാട്ടുളിപോലെ ജലനിരപ്പിനോട് ചേര്‍ന്ന് പായുന്ന ചുണ്ടന്‍വള്ളങ്ങളില്‍നിന്ന് വ്യത്യസ്തമാണ് പള്ളിയോടങ്ങള്‍. മധ്യഭാഗംമാത്രം വെള്ളത്തില്‍തൊട്ട് അമരവും ചുണ്ടും വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പള്ളിയോടങ്ങളുടെ കുതിപ്പിലുമപ്പുറം, താളവും മല്‍സരഫലത്തില്‍ നിര്‍ണായകമാകും. അന്‍പത്തിരണ്ട് പള്ളിയോടങ്ങളാണ് സേവാ സംഘത്തിന് കീഴിലുള്ളത്. ഇതില്‍ ഏറ്റവും ദൂരെനിന്നെത്തി തിരുവാറന്‍മുളയപ്പനെ തൊഴുതുമടങ്ങുന്ന പള്ളിയോടമാണ് ചെന്നിത്തല. ചെന്നിത്തല പള്ളിയോടം യാത്ര തുടങ്ങിയിട്ട് ഇത് നൂറ്റിയിരുപത്തിയഞ്ചാം വര്‍ഷമാണ്.
അച്ചകോവില്‍ ആറില്‍നിന്ന് തുടങ്ങി കുട്ടംപേരൂര്‍ ആറിലൂടെ കടന്ന് പമ്പയാറിലൂടെയാണ് ചെന്നിത്തല പള്ളിയോടത്തിന്‍റെ യാത്ര. ആകെ ദൂരം എണ്‍പത് കിലോമീറ്ററോളം. ചിങ്ങമാസത്തിലെ പൂരുരുട്ടാതി നാളില്‍ തുടങ്ങുന്ന യാത്ര ഉത്രട്ടാതിനാളിലാണ് ആറന്‍മുളയിലെത്തുക. വെള്ളപ്പൊക്കംമൂലം പന്ത്രണ്ട് ദിവസത്തിലേറെ താമസിച്ചാണ് ഇത്തവണ പള്ളിയോടം ആറന്‍മുളയില്‍നിന്ന് മടങ്ങിയത്. എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ കെട്ടിവലിച്ചാണ് മടക്കം. പമ്പയാറില്‍നിന്ന് കുട്ടംപേരൂര്‍ ആറിലെത്തുന്നതുവരെ കുഴപ്പങ്ങളേതുമില്ലാതെ സഞ്ചരിക്കാം. അതുകഴിഞ്ഞാല്‍പിന്നെ സൗകര്യപ്രദമായ സ്ഥലത്ത് വള്ളം കരയ്ക്കടുപ്പിക്കും. തുടര്‍ന്ന് തൊപ്പിപ്പലക ആദ്യം അഴിച്ചുമാറ്റും. തുടര്‍ന്ന് പ്രത്യേക സ്റ്റിയറിങ് സംവിധാനത്തിന്‍റെ സഹായത്തോടെ പള്ളിയോടത്തിന്‍റെ അമരം പിന്നിലേക്ക് മറിക്കും. ചെന്നിത്തലയ്ക്കൊഴികെ മറ്റൊരു പള്ളിയോടത്തിനും ഇല്ലാത്ത സംവിധാനമാണിത്. കുട്ടംപേരൂര്‍ ആറിലെ വിവിധ പാലങ്ങള്‍ കടക്കുന്നതിനുവേണ്ടിയാണ് ഈ സംവിധാനം. അമരം അഴിച്ചുമാറ്റിയതിനുശേഷം വീണ്ടും യാത്ര തുടരും; കുട്ടംപേരൂര്‍ ആറിലെ വളഞ്ഞുപുളഞ്ഞ നീര്‍ച്ചാലുകളിലൂടെ, പാലങ്ങള്‍ക്ക് അടിയിലൂടെ.
കുട്ടംപേരൂര്‍ ആറിനെ നവീകരിച്ചതുകൊണ്ടാണ് ഇങ്ങനെയെങ്കിലും പോകാന്‍ സാധിക്കുന്നത്. പോള നിറഞ്ഞും മുളവീണും കിടന്നിരുന്ന ആറിലൂടെയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതായിരുന്നു. നീര്‍ച്ചാലുകളായി ഒഴുകുന്നതുകൊണ്ട് പുല്‍തിട്ടകളുംമറ്റും പലപ്പോഴും യാത്രക്ക് തടസം സൃഷ്ടിക്കും. എങ്കില്‍പ്പോലും പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര ദൃശ്യമനോഹരമാണെന്ന് പറയാതെ വയ്യ. കടമ്പകള്‍ക്കെല്ലാമൊടുവിലാണ് ചെന്നിത്തല പള്ളിയോടത്തിന്‍റെ യഥാര്‍ഥ പ്രതിസന്ധി മുന്നിലെത്തുന്നത്. ഉളുന്തിപ്പാലം. അമരം അഴിച്ചുമാറ്റിയിട്ടുപോലും പാലം കടക്കാനാകുന്നില്ല. പിന്നിലേക്ക് തുഴഞ്ഞ് വള്ളം കരയ്ക്കടുപ്പിച്ചു. കൂടുതല്‍ ആളുകള്‍ അമരത്തിന്‍റെ ഭാഗത്ത് കയറിയശേഷം കടത്താന്‍ നോക്കിയിട്ടും രക്ഷയില്ലാതെ വന്നതോടെ തുഴയും തൊപ്പിപ്പലകയുമെല്ലാം അടുത്ത വള്ളത്തിലേക്ക് മാറ്റി. തുടര്‍ന്ന് അമരഭാഗത്ത് മാത്രം തുഴക്കാര്‍ കയറി വീണ്ടും മുന്നോട്ട്. ഇത്തവണ കഷ്ടിച്ച് പാലം കടന്നുകിട്ടി. മിക്കവാറും വര്‍ഷങ്ങളില്‍
ഇവിടെ വള്ളം മുക്കിയാണ് പാലം കടത്തുന്നത്. അവസാന കടമ്പയും കടന്ന പള്ളിയോടം സുഗമമായി ചെന്നിത്തലയ്ക്ക് യാത്ര തുടര്‍ന്നു. ചെന്നിത്തലയിലെത്തിശേഷം നാളുനോക്കി, വള്ളം വൃത്തിയാക്കിയാണ് പള്ളിയോടപ്പുരയിലേക്ക് കയറ്റുന്നത്. സ്ത്രീകള്‍ കുരവയിട്ട് , ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പള്ളിയോടം പുരയിലേക്ക്.
അടുത്തവര്‍ഷമെങ്കിലും താഴ്ന്നിരിക്കുന്ന പാലങ്ങള്‍ ഉയര്‍ത്തിക്കിട്ടണമെന്ന അപേക്ഷമാത്രമാണ് നാട്ടുകാര്‍ക്കുള്ളത്. കരക്കയറ്റിയ പള്ളിയോടം നിലത്തുനിന്നുയര്‍ത്തി അടവച്ചുറപ്പിച്ച്, തൊഴുവണങ്ങി പുറത്തിറങ്ങുന്ന ക്യാപ്റ്റന്‍ പട്ടും താക്കോലും കരയോഗത്തെ തിരികെ ഏല്‍പിക്കുന്നതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് സമാപനം. അറുപത്തിയാറ് കോല്‍ നീളവും, പതിനേഴടി അമരപ്പൊക്കവുമുള്ള വള്ളത്തിന് ഇനി വിശ്രമത്തിന്‍റെ നാളുകള്‍.