പഠിച്ചകാര്യങ്ങൾ പ്രവര്‍ത്തിപഥത്തിലെത്തിച്ച വിദ്യാർഥികൾ ഒരു നാടിനാകെ മാതൃകയായി. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ പ്രവർത്തനക്ഷമമല്ലാതെ കിടന്ന അറുപത് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വണ്ടിപ്പെരിയാര്‍ പോളിടെക്നിക്കിലെ വിദ്യാർഥികൾ ഉപയോഗയോഗ്യമാക്കിയത്.
കേടുപാടുകളെത്തുടർന്ന് ഉപയോഗശൂന്യമായ അറുപതുലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളാണ് എന്‍എസ്എസ് ക്യാംപിലെത്തിയ വിദ്യാർഥികള്‍ സൗജന്യമായി നന്നാക്കി നൽകിയത്. മാസങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന മോര്‍ച്ചറിയിലെ ഫ്രീസറുകളും വിദ്യാർഥികള്‍ പ്രവര്‍ത്തന ക്ഷമമാക്കി. വൈദ്യുതികരണ ജോലികള്‍ നടത്തിയതിനൊപ്പം ഓപ്പറേഷന്‍ തിയേറ്ററിലേതടക്കമുള്ള ഉപകരണങ്ങളും സ്ട്രക്ച്ചറുകളും, കട്ടിലുകളും ഉപയോഗ യോഗ്യമാക്കി മാറ്റുകയും ചെയ്തു പത്ത് ദിവസത്തെ ക്യാംപിൽ അമ്പത്തിയഞ്ച് വിദ്യാർഥകളാണ് പങ്കെടുത്തത്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാൽ സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പുനര്‍ജനി എന്ന പേരില്‍ ക്യാംപ് സംഘടിപ്പിച്ചത്. ജില്ലയുടെ കിഴക്കൻ മലയോരമേഖലയുടെ പ്രധാന ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. ഉപകരങ്ങൾ മിക്കതും കേടായത് ആശുപത്രിയുടെ പ്രവർത്തന്തെ സാരമായി ബാധിച്ചിരുന്നു. ഈ ഘട്ടത്തിൽ വിദ്യാർഥകളുടെ പ്രവർത്തനം ആശുപത്രിയലെത്തന്നവർക്ക് ഏറെ സഹായകമായി.