കൊച്ചിയിൽ സീ പ്ലെയിൻ മാതൃകയിൽ ബോട്ട് നിർമിച്ച് അച്ഛനും മകനും. കായൽപ്പരപ്പിലൂടെ കുതിച്ചു പായാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇവരുടെ സീ പ്ലെയിൻ. ഞായറാഴ്ച കൊച്ചിയിലെ കായപ്പരപ്പിൽ ഇവർ പരീക്ഷണക്കുതിപ്പ് നടത്തും.
കൊച്ചി ബോൾഗാട്ടി പൊന്നാരിമംഗലത്തെ വീട്ടുവളപ്പിൽ ഒരു സീ പ്ലെയിൻ മാതൃക നിർമാണത്തിൻറെ അവസാനഘട്ടത്തിലാണ്. പക്ഷേ, ഇത് സീ പ്ലെയിൻ പോലെ പറന്നുയരില്ല, കായൽപ്പരപ്പിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കുതിച്ച് പായും. ബിടെക് വിദ്യാർഥി ഗോഡ്സൺ ഡിസൂസയും റൂഫിങ് വർക്ക്ഷോപ്പ് നടത്തുന്ന പിതാവ് ഷബേൽ ഡിസൂസയും ചേർന്നാണ് സീ പ്ലെയിൻ നിർമിച്ചത്. മകന്റെ സുഹൃത്തുക്കളായ നേവൽ ആർക്കിടെക്ടർ വിദ്യാർഥികൾ വരച്ച് നൽകിയ രൂപരേഖ ഷബേൽ ഡിസൂസയാണ് യാഥാർഥ്യമാക്കി. ഇരുമ്പുപൈപ്പുകളും റൂഫിങിന് ഉപയോഗിക്കുന്ന എസിപി ഷീറ്റുമുപയോഗിച്ചാണ് നിർമാണം. വാനിൻറെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
കായൽപ്പരപ്പിലൂടെ നൂറുകിലോമീറ്റർ വേഗത്തിൽ സീ പ്ലെയിൻ കുതിച്ചുപായുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഈ ചെറിയ മാതൃകയ്ക്ക് കൊച്ചിൻ തുറമുഖ ട്രസ്റ്റിൻറേതടക്കമുള്ള അനുമതി ലഭിച്ചാൽ ടൂറിസം ലക്ഷ്യമിട്ട് വലിയ സീ പ്ലെയിൻ മാതൃകയിറക്കാമെന്നും ഇവർ ലക്ഷ്യമിടുന്നു. 30 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ ചട്ടക്കൂടും തയാറായിക്കഴിഞ്ഞു. മറ്റന്നാൾ സീ പ്ലെയിൻ മാതൃക കായലിൽ പരീക്ഷണക്കുതിപ്പ് നടത്തും.