ഇടുക്കി അറക്കുളം പഞ്ചായത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമായ അനധികൃത പന്നിഫാം അടച്ചുപൂട്ടാൻ നടപടിയില്ല. ഫാം പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ അതിർത്തിയെചൊല്ലി അറക്കുളം, ഏലപ്പാറ പഞ്ചായത്തുകൾ തമ്മിലുള്ള തർക്കമാണ് നടപടി വൈകിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളും പഞ്ചായത്ത് അധികൃതർ തഴഞ്ഞു.
ഒരു വർഷം മുമ്പാണ് ഇടുക്കി വനത്തിനുള്ളിൽ അവറാൻതടത്തിൽ ഫാം പ്രവർത്തനം ആരംഭിക്കുന്നത്. ഒരു വകുപ്പിൽ നിന്നും അനുമതി വാങ്ങാതെ പ്രവർത്തിക്കുന്ന ഫാമിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. കുന്നിൻമുകളിലെ ഫാമിൽ നിന്ന് മൃഗങ്ങളുടെ വിസർജ്യമുൾപ്പെടെ പൈപ്പുകളിലൂടെ വനത്തിലേക്കാണ് തള്ളുന്നത്. ഈ മാലിന്യം അറക്കുളം പഞ്ചായത്തിലെ കുടിവെള്ള സ്രോതസായ എടാട് പുഴയിലേക്ക് ഒലിച്ചിറങ്ങും. പുഴയിലെ വെള്ളം കുടിച്ച് 18 പേർക്കാണ് വയറിളക്കം പിടിപ്പെട്ടത്. ഫാമിൽ നിന്ന് ഒഴുകുന്ന മാലിന്യമാണ് രോഗ കാരണമെന്ന് സ്ഥിരീകരിച്ച ആരോഗ്യവകുപ്പ ഫാം അടച്ചുപൂട്ടാൻ നിർദേശം നൽകി. ഏലപ്പാറ പഞ്ചായത്താണ് ഫാമിന് കെട്ടിട നമ്പർ ഉൾപ്പെടെ നൽകിയത്. പരാതികൾ ഉയർന്നതോടെ ഫാം അറക്കുളം പഞ്ചായത്തിലാണെന്ന് പറഞ്ഞ് ഏലപ്പാറ പഞ്ചായത്ത് നടപടികളിൽ നിന്ന് ഒഴിവായി.