അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ ഏറെ നേരം തടസ്സപ്പെട്ടു. കൗണ്ടറുകളിലേക്ക് വൈദ്യുതി ലഭിക്കാത്തതായിരുന്നു കാരണം. ടിക്കറ്റിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കളിപ്രേമികൾ ഏറെ നേരം വരി നിന്ന് വലഞ്ഞു.
കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള കൗണ്ടറിൽ രാവിലെ പത്തുമണി മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാവിലെ മുതൽ തന്നെ കായിക പ്രേമികൾ എത്തിയിരുന്നു.എന്നാൽ വൈകുന്നേരം ആറുമണി കഴിഞ്ഞിട്ടും ടിക്കറ്റ് വിതരണം ആരംഭിച്ചില്ല. ജനറേറ്റർ പ്രവർത്തിക്കാഞ്ഞതായിരുന്നു കാരണം. ഒടുവിൽ വൈകിട്ട് ആറു മണിയോടെ ജനറേറ്റർ പ്രവർത്തിപ്പിച്ചു. ഏഴോടെ ടിക്കറ്റ് വിതരണവും ആരംഭിച്ചു. ഇനിയുള്ള ദിവസങ്ങളിൽ മുടക്കമില്ലാതെ കൗണ്ടറുകൾ പ്രവർത്തിക്കുമെന്നാണ് സംഘാടകരുടെ ഉറപ്പ്.