ഇടുക്കി ചിന്നാർ തായന്നംകുടിയിൽ പുനര്‍ജീവനം പദ്ധതിയുടെ രണ്ടാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ കുടികളിൽ നിന്ന് ശേഖരിച്ച വിത്തുകൾ ഉപയോഗിച്ചു നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടക്കുന്നത്. ആദിവാസികളുടെ കാർഷിക പൈതൃകം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
തായന്നംകുടിയിൽ ഇത് രണ്ടാംഘട്ട വിളവെടുപ്പാണ്. ആദിവാസി ഊരുകളിൽ നിന്ന് നഷ്ടമായ നാടന്‍ വിത്തിനങ്ങളെ തിരികെ എത്തിക്കുനാള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ടം. ആദ്യഘട്ടത്തിലെ നൂറുമേനി വിളവിന്റെ ചുവടുപിടിച്ചാണ് ഈ പാടങ്ങളിൽ വീണ്ടും കൃഷി ഇറക്കിയത്. ആദിവാസി ഊരുകളിൽ തുണിയിലും മറ്റുമായി പൊതിഞ്ഞു സൂക്ഷിച്ച പരമ്പരാഗത വിത്തുകൾ തേടിപിടിച്ചാണ് തായന്നംകുടിയിലെ മണ്ണിൽ വിതച്ചത്. അന്യം നിന്നുവെന്ന് വിശ്വസിച്ച ചാമ, റാഗി, തിന എന്നിവയുടെ ഏഴിനം വിത്തുകൾ പാടങ്ങളിൽ പുനർജനിച്ചു. മുന്‍പ് പതിനെട്ട് തരം റാഗിവിത്തുകളാണ് ആദിവാസി ഊരുകളിൽ കൃഷി ചെയ്തിരുന്നത്. ആ കാർഷിക പാരമ്പര്യം തിരിച്ചപിടിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
രണ്ടാം ഘട്ടത്തില്‍ പരീക്ഷിച്ച തൊപ്പിചീരയും, മത്തന്നും മികച്ച വിളവ് ലഭിച്ചു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് രണ്ടാംഘട്ട വിത്തിറക്കിയത്. മുളപ്പിച്ചെടുത്ത വിത്തുകൾ ശേഖരിച്ച് ഉത്പാദനം വർധിപ്പിച്ച് മറ്റു കുടികളിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ആദിവാസി ഊരുകൾക്കായി ഏർപ്പെടുത്തിയ പ്രഥമ കാർഷിക പുരസ്കാരവും ഇത്തവണ തായന്നംകുടിയെ തേടിയെത്തിയിരുന്നു.