കാട്ടാനശല്യം രൂക്ഷമായ ഇടുക്കി വണ്ടിപ്പെരിയാറിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ചെക്പോസ്റ്റ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ കാടിറങ്ങിയ കാട്ടാന അഞ്ചേക്കറിലെ കൃഷിയാണ് നശിപ്പിച്ചത്.
വള്ളക്കടവ് മൂലക്കയം മേഖലയിലാണ് കാട്ടാന സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ അമ്പതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ കാടിറങ്ങുന്ന ഒറ്റയാൻ പ്രദേശത്തെ കൃഷിയിടങ്ങളിൽ മണിക്കൂറുകളോളം നിലയുറപ്പിക്കും. തെങ്, കമുക്, വാഴ ഏലം ഉൾപ്പെടെ അഞ്ചേക്കറിലെ കൃഷി ഇതിനോടകം നശിച്ചു. വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. മൂലക്കയത്തു നിന്നും കാൽനട ജാഥയായി എത്തിയ നാട്ടുകാർ വള്ളക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റ് ഉപരോധിച്ചു. വന്യമൃഗ ആക്രമണത്തിൽ നശിച്ച കൃഷിക്ക് ഉചിതമായ നഷടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കാടതങ്കമല, മാട്ടുപ്പെട്ടി, വള്ളക്കടവ് മേഖലയിലെ കർഷകരും സമരത്തിൽ അണിചേർന്നു. വനത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വേലികൾ തകർന്നതാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്താനുള്ള കാരണം. വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരിൽ അനുകൂല പ്രതികരണം ഉണ്ടാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ തുരത്താൻ ഇനിയും നടപടിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.