പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. മഴക്കെടുതി മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കും. നെല്ല് സംഭരണത്തിൽനിന്ന് മാറിനിൽക്കില്ലെന്ന് മില്ലുടമകളും അറിയിച്ചു.
നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളും സര്‍ക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചെന്നാണ് മന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ മില്ലുടമകളുടെ യോഗം ചേരുന്നുണ്ട്. കൃഷി മന്ത്രിയുമായും ഇക്കാര്യം ചർച്ചചെയ്തു. മില്ലുടമകളുടെ ആവശ്യങ്ങൾ ഈ യോഗം പരിഗണിക്കും. നിലവിൽ നെല്ലിലെ ഈർപ്പത്തിന്റെ അംശം 14 ശതമാനമായാൽ ഒരു കിന്റൽ നെല്ലിൽനിന്ന് 64 കിലോ അരിയാണ് ലഭിക്കുന്നതെന്ന് മില്ലുടമകൾ പറഞ്ഞു. അതിനാൽ സപ്ലൈകോയ്ക്ക് തിരികെ നല്‍കുന്ന അരിയുടെ അളവിൽ കുറവുവരുത്തണമെന്ന ആവശ്യമാണ് മില്ലുടമകൾ ഉന്നയിച്ചത്. അളവ് കുറയ്ക്കുകയെന്ന ആവശ്യം നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യാനേ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ഒടുവിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാൻ തയാറാണെന്നും സംഭരണത്തിനുള്ള നടപടി തുടങ്ങുമെന്നും ആലപ്പുഴ, കോട്ടയം ജില്ലകളിലെ അഞ്ചു മില്ലുടമകളും യോഗത്തെ അറിയിച്ചത്. നിലവിൽ മില്ലുകാർ ശേഖരിക്കുന്ന ഒരു കിന്റൽ നെല്ലിന് 68 കിലോ അരി മില്ലുടമകൾ തിരികെ സപ്ലൈകോയ്ക്ക് നൽകണം. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരമാണ് അരിയുടെ അളവ് നിശ്ചയിച്ചിട്ടുള്ളത്. സർക്കാരിന് തിരികെ ലഭിക്കുന്ന അരിയാണ് റേഷൻ കടകൾ വഴി നൽകുന്നത്. ഇതിന് പ്രോസസിങ് ചാർജായി കിന്റലിന് മൊത്തം 214 രൂപ സർക്കാർ മില്ലുടമകൾക്ക് നൽകും.