തൊടുപുഴയിൽ നടുറോഡിൽ പൊലീസുകാരെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നഗരത്തിൽ വിലസുന്ന പ്രതികളെ പൊലീസിന് പിടികൂടാനായില്ല. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ബുധനാഴ്ചയാണ് തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിൽ ഒരു എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ സംഘർഷം തടയാനെത്തിയതപ്പോഴായിരുന്നു പൊലീസിന് നേരെയുള്ള അതിക്രമം. ലാത്തിവീശിയതോടെ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ വളഞ്ഞുവെച്ച് മർദിച്ചു. നടുറോഡിലേക്ക് തെറിച്ചുവീണ സിവിൽ പൊലീസ് ഓഫിസർ എം.ജി. ജോസഫിന് സാരമായി പരിക്കേറ്റു.
എന്നാൽ സംഭവം മറച്ചുവെയ്ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ പൊലീസ് കേസെടുത്തത്. ഡിജിപിയുടെ കർശന നിർദേശം വന്നതോടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത്ത് ഉൾപ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തിട്ടും ഒരാളെ പോലും പിടികൂടാനായിട്ടില്ല. പാർട്ടി ഓഫിസിൽ അഭയം തേടിയ പ്രതികൾ നഗരത്തിൽ വിലസുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയെങ്കിലും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പ്രതകൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ വൈകിപ്പിക്കാനാണ് തീരുമാനം. പൊലീസുകാർക്കെതിരെ ആക്രമണം തുടർകഥയായിട്ടും പ്രതികൾക്കെതിരെ നടപടിയുണ്ടാകാത്തിൽ സേനയിലും അമർഷമുണ്ട്.