കോട്ടയം കുമ്മനത്തുനിന്ന് കാണാതായ ദമ്പതികൾക്കുവേണ്ടിയുള്ള അന്വേഷണം അഞ്ചുമാസം പിന്നിട്ടും ഒരുവിവരവും ലഭിച്ചില്ല. സമീപത്തെ ജലാശയങ്ങളിലും ഇതരസംസ്ഥാനങ്ങളിലുമുൾപ്പെടെ വ്യാപകമായി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് സംഘം ഇപ്പോഴും ക്യാംപ് ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. രാത്രിയിൽ ഭക്ഷണം വാങ്ങാനായി വാഹനത്തിൽ പുറത്തേയ്ക്ക് പോയ ഇരുവരും പിന്നീട് തിരിച്ചുവന്നില്ല. സംസ്ഥാത്തിനകത്തും പുറത്തും പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കാണാതാകുന്നതിന് തൊട്ടു തലേന്ന് ഹാഷിം പീരുമേട്ടിൽ പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്. എക്സൈസ്, വനം, എന്നീ വകുപ്പുകളുടെ സഹായവും തേടിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിലും മറ്റും പിടികൂടിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഇവരിൽനിന്ന് ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ ജലാശയങ്ങൾ ഉൾപ്പെടെ ആഴ്ചകളോളം തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. അണ്ടർ വാട്ടർ ക്യാമറ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു പരിശോധന. മാത്രമല്ല ജലനിരപ്പ് താരതമ്യേന ഏറ്റവും കുറവുള്ള മാസങ്ങളിലായിരുന്നു തിരച്ചിൽ നടത്തിയതും. അതേസമയം പലയിടങ്ങളിലുവച്ച് ഇവരെ കണ്ടതായുള്ള മൊഴികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും അന്വേഷണത്തിന് സഹായകരമായിട്ടില്ല. ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.