അസൗകര്യങ്ങളുടെ നടുവിൽ കൊച്ചി കളമശേരി റയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലേക്ക് എത്താൻ നല്ലൊരു വഴി പോലുമില്ല. അഞ്ചു പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ ശുചിമുറിയുമില്ല.
ദേശീയപാതയിൽ നിന്ന് കളമശേരി റയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയാണിത്. റോഡെന്ന് വിളിക്കാൻ പറ്റില്ല. എന്തിന് ഏറെ പറയണം ഒരു സൂചനാ ബോർഡു പോലുമില്ല. മുൻപുണ്ടായിരുന്ന ബോർഡ് മെട്രോ നിർമാണത്തിന്റെ ഭാഗമായി എടുത്ത് മാറ്റി. മെട്രോ ട്രെയിൻ ഓടി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സൂചനാ ബോർഡ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
റയിൽവേ സ്റ്റേഷനിലെത്താൻ മറ്റൊരു വഴി കൂടിയുണ്ട്. പക്ഷേ ഈവഴി വന്നാൽ റയിൽ പാളങ്ങൾ മുറിച്ചു കടന്ന് മാത്രമേ പ്ലാറ്റ്ഫോമിലേക്ക് എത്താൻ കഴിയുകയുള്ളു. പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. എല്ലാ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സ്റ്റേഷൻ സുപ്രണ്ട് പറഞ്ഞു.
ചരക്കു നീക്കത്തിലൂടെ പ്രതിവർഷം കോടികണക്കിന് രൂപ വരുമാനം ലഭിക്കുന്ന സ്റ്റേഷനോടാണ് റയിൽവേയുടെ ഈ അവഗണന.