മണ്ണുത്തി-വടക്കുഞ്ചേരി ആറുവരി പാതയിലെ അശാസ്ത്രീയമായ റോഡു നിർമാണത്തിനെതിരെ കെ.എം.സി കമ്പനി അധികൃതരെ പ്രതിയാക്കി കേസെടുത്തു. കോടതി നിർദ്ദേശിച്ചിട്ടും ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇറങ്ങിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ പൊലീസ് മാപ്പു പറഞ്ഞു.
മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ നിർമാണ ചുമതല കെ.എം.സി. കമ്പനിക്കാണ്. 29 കിലോമീറ്റർ പാതയിൽ പലയിടത്തും അശാസ്ത്രീയമായ നിർമാണമാണെന്ന് തൃശൂർ ഡി.സി.സി വൈസ് പ്രസിഡന്റ് ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇങ്ങനെ അശാസ്ത്രീയമായി നിർമാണം നടന്ന ഭാഗം എത്രയും വേഗം ശരിയാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
മാത്രവുമല്ല, പൊലീസിനോട് ഗതാഗതം പ്രത്യേകം നിരീക്ഷിക്കാനും റോഡിൽ കൂടുതൽ പൊലീസിനെ നിയോഗിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതിന് മറുപടിയായി സിറ്റി പൊലീസ് കമ്മിഷണർ നൽകിയ മറുപടിയിലാണ് കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചത്. ദേശീയ പാതയിലെ അപകടത്തിന്റെ പേരിൽ റോഡു നിർമാണ കമ്പനി സൂപ്പർവൈസർ ക്ക് എതിരെ പീച്ചി പൊലീസ് കേസെടുത്തതായും അറിയിച്ചു.
29നകം റോഡിലെ കുഴികൾ അടയ്ക്കാമെന്നാണ് കെ.എം.സി കമ്പനിയുടെ ഉറപ്പ്. 29 കിലോമീറ്റർ ആറു വരി ദേശീയപാത പതിനാല് വർഷമായിട്ടും പൂർത്തിയായിട്ടില്ല. പണി തീർന്നത് പതിമൂന്ന് കിലോമീറ്റർ മാത്രമാണ്. ഇരട്ട തുരങ്ക പാതയുടെ നിർമാണവും ഇഴഞ്ഞു നീങ്ങുകയാണ്.