ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിച്ച് പെരിയാർ വന്യജീവി സങ്കേതത്തിൽ നിർമ്മാണപ്രവർത്തനം നടത്താനുള്ള തമിഴ്നാട് നീക്കം വനം വകുപ്പ് തടഞ്ഞു. തേക്കടി ചെക്ക്പോസ്റ്റിന് സമീപം ഡോർമറ്ററി നിർമിക്കാനുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ നീക്കമാണ് തടഞ്ഞത്. അറ്റകുറ്റപണിയുടെ മറവിൽ പുതിയ കെട്ടിടം പണിയാനായിരുന്നു തമിഴ്നാടിന്റെ പദ്ധതി.
ആനവച്ചാലിൽ പാർക്കിങ് ഗ്രൗണ്ട് നിർമാണം തടയാൻ ഹരിത ട്രൈബ്യൂണലിൽ നിന്ന് തമിഴ്നാട് സമ്പാദിച്ച ഉത്തരവാണ് ഇപ്പോൾ അവർക്ക് തന്നെ വിനയായത്. കേരള വനംവകുപ്പ് പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നത് തമിഴ്നാടിന്റെ ഭൂമിയിലാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. തർക്കമുണ്ടായതോടെ പെരിയാർ വന്യജീവി സങ്കേതത്തിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഹരിത ട്രൈബ്യൂണൽ തടഞ്ഞു. നിർമാണ നിരോധനം നിലനിൽക്കേയാണ് ഡോർമറ്ററി നിർമിക്കാനുള്ള തമിഴ്നാടിന്റെ നീക്കം. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെ അറ്റകുപ്പണികൾക്ക് വനം വകുപ്പ് അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലായിരുന്നു ബഹുനില കെട്ടിടത്തിന്റെ നിർമാണം.
കെട്ടിട നിർമാണത്തിനായി തമിഴ്നാട് മണ്ണ് മാന്തിയന്ത്രം ഉൾപ്പെടെ വനത്തിനുള്ളിൽ എത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്റ്റോപ്പ് മെമ്മോ നൽകി. തമിഴ്നാടിന്റെ നിയമലംഘനം കേരളം ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. അതേസമയം ഉത്തരവിൽ ഇളവ് തേടി നിർമാണം പുനരാരംഭിക്കാനാണ് തമിഴ്നാടിന്റെ തീരമാനം.