വണ്ടിപ്പെരിയാറിൽ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം. രണ്ടേക്കറിലെ കൃഷി നശിച്ചു. പകൽ സമയത്തും വീടിന് മുന്നിൽ തമ്പടിക്കുന്ന ഒറ്റയാനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ ഭീതിയിലാണ് നാട്ടുകാര്‍.
വ്യാഴാഴ്ച പുലർച്ചെയാണ് വള്ളക്കടവ് മൂലക്കയം പുതുവലിൽ കാട്ടാന ഇറങ്ങിയത്. അമ്പതിലേറെ കുടുംബങ്ങള താമസമാക്കിയ പ്രദേശത്ത് അഞ്ച് മണിക്കൂറിലേറെ ഒറ്റയാൻ ചുറ്റികറങ്ങി. ഇതിനിടെയാണ് പ്രദേശവാസികളുടെ ഏക ഉപജീവനമാർഗമായ കൃഷി നശിപ്പിച്ചത്. രണ്ടേക്കറിലെ ഏലം, തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാർഷികവിളകളെല്ലാം കാട്ടാന ചവുട്ടിമെതിച്ചു. കലി തീരാത്ത ഒറ്റയാന്റെ പരാക്രമം പിന്നീട് വീടുകൾക്ക് നേരെയായി. ശബ്ദം കേട്ട് ഉണർന്ന നാട്ടുകാർ ബഹളംവെച്ചതോടെയാണ് ഒറ്റയാൻ കാട്ടിലേക്ക് മടങ്ങിയത്.
പെരിയാർ കടുവാ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. വനത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വേലികൾ തകർന്നതാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്താനുള്ള കാരണം. രണ്ട് ദിവസം മുമ്പും കാട്ടാന പ്രദേശതെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംരക്ഷണ വേലികൾ പുനസ്ഥാപിച്ച് വന്യമൃഗങ്ങളെ തുരത്താനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.