ഗുരുവായൂരില്‍ മാലിന്യപ്രശ്നം രൂക്ഷം. ചൂല്‍പ്പുറം മൈതാനത്ത് മാലിന്യം തള്ളാന്‍ സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ പൊലീസിനെ സമീപിച്ചു. പ്രശ്നത്തിന് പരിഹാരം തേടി നഗരസഭ സര്‍വകക്ഷി യോഗം വിളിച്ചു. സ്ഥിരമായി മാലിന്യം തള്ളിയിരുന്ന ചൂല്‍പ്പുറത്തെ മൈതാനത്ത് ഇനി മുതല്‍ മാലിന്യം തള്ളരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മാലിന്യ സംസ്ക്കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ജൈവമാലിന്യം വേര്‍തിരിച്ച് സംസ്ക്കരിക്കാന്‍ നാലു കേന്ദ്രങ്ങള്‍ നഗരത്തിലുണ്ട്.
വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും മറ്റും മാലിന്യം നേരിട്ടെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചു. ഇതോടെ, മാലിന്യ കൂമ്പാരമാണ് ഗുരുവായൂരിന്റെ വഴിയോരങ്ങളില്‍. മാലിന്യ പൊതുനിരത്തില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴചുമത്താനും നഗരസഭ തുടങ്ങി. പുതിയ പ്ലാന്റ് സ്ഥാപിക്കും വരെ ചൂല്‍പുറത്തെ മൈതാനത്തു തന്നെ മാലിന്യം തള്ളാനാണ് നഗരസഭയുടെ നീക്കം. പരിസരവാസികളാണെങ്കില്‍ പ്രതിഷേധത്തിലും. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നത്.
പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് സൂചന. ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.