സിഐയെ അസഭ്യം പറഞ്ഞ കേസില്‍ കെപിസിസി നിര്‍വാഹകസമിതി അംഗത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങൾ. മറ്റൊരു കേസില്‍ ഒപ്പിടാനെത്തിയ കെപിസിസി നിര്‍വാഹക സമിതി അംഗം സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തതായി എസ്‌ഐ അറിയിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ഐജിയുടെ നിര്‍ദേശത്തെ തുടർന്നാണ് അറസ്റ്റ് ഒഴിവാക്കിയത്.
കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരിലാണ് കെപിസിസി നിര്‍വാഹകസമിതി അംഗം സി.പി മാത്യുവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സി.പി. മാത്യുവിനോട് തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ സ്‌റ്റേഷനിലെത്തി ഒപ്പിടാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഒപ്പിട്ട് മടങ്ങുന്നതിനിടെ സി.പി. മാത്യുവും തൊടുപുഴ സിഐ എന്‍.ജി. ശ്രീമോനുമായി വാക്കേറ്റമുണ്ടായി. ഇതോടെ സിഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്ന് രാവിലെ സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുന്നതായി എസ്‌ഐ അറിയിച്ചു.
അറസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മധ്യമേഖല റേഞ്ച് ഐജി പി.വിജയന്റെ ഫോണ്‍ സന്ദേശമെത്തിയത്. കേസിന്റെ അന്വേഷണം തൊടുപുഴ ഡിവൈഎസ്പിക്ക് കൈമാറിയെന്നു അറസ്റ്റ് ഒഴിവാക്കാനുമായിരുന്നു നിര്‍ദേശം. സംഭവമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ്് സന്നാഹവും സ്റ്റേഷനിലുണ്ടായിരുന്നു.