തൊടുപുഴയിൽ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എഎസ്ഐ ഉൾപ്പെടെ രണ്ട് പൊലീസുദ്യോഗസ്ഥരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. സ്റ്റേഷനു മുന്നിൽ നടന്ന സംഘർഷം തടയാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. പൊലീസുകാരെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു സംഭവം. തൊടുപുഴയിലെ പാരലൽ കോളജിലെ വിദ്യാർഥികളെ ഇരുപതിലേറെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സിസിടിവിയിൽ സംഘർഷം കണ്ട എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ സ്റ്റേഷനിൽ നിന്ന് ഓടിയിറങ്ങി. പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകരുടെ പരാക്രമം ഇതോടെ പൊലീസുകാർക്ക് നേരെയായി. അസഭ്യവർഷം നടത്തി എഎസ്ഐയെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു. പാഞ്ഞു വന്ന ബൈക്കിന് മുന്നിലേക്ക് തെറിച്ചു വീണ പൊലീസുകാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൂടുതൽ പൊലീസുകാരെത്തിയതോടെ എസ്എഫ്ഐ പ്രവർത്തകർ സ്ഥലം വിട്ടു. പൊലീസുകാർക്ക് മർദനമേറ്റിട്ടില്ലെന്നായിരുന്നു തൊടുപുഴ പൊലീസിന്റെ ആദ്യ പ്രതികരണം. അക്രമത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടതോടെ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസുകാർ തല്ലുകൊള്ളരുതെന്ന് ഹൈക്കോടതി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പൊലീസുകാർക്ക് നേരെയുള്ള ആക്രമണം.