ഇടുക്കിയിൽ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 32 ലക്ഷം രൂപയുടെ കൃഷിനാശം. രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. കാന്തലൂർ, വട്ടവട മേഖലയിൽ ശീതകാല പച്ചക്കറികൾ മഴയിൽ അഴുകി നശിച്ചു.
പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത്. പതിനായിരത്തിലേറെ വാഴകളും മൂവായിരം റബറും നശിച്ചു. ആറ് ഹെക്ടറിലെ ഏലം കൃഷിയും നാമാവശേഷമായി. കാലവർഷം തുടങ്ങിയതു മുതൽ മൂന്ന് കോടി രൂപയുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്. കാറ്റിലും മഴയിലും ഒടിഞ്ഞുവീണ വൻമരങ്ങൾ നഷ്ടകണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. കാന്തല്ലൂരിലും വട്ടവടയിലും അൻപത് ഹെക്ടറിലെ ശീതകാലപച്ചക്കറി കൃഷി നശിച്ചു. കഴിഞ്ഞ ദിവസം ഇറക്കിയ വിത്തുകളും മഴയിൽ ഒലിച്ചുപോയി.
ദേവികുളത്ത് മണ്ണിടിഞ്ഞും മരം കടപുഴകി വീണും 29 വീടുകളാണ് തകർന്നത്. മഴക്കെടുതി നേരിടാൻ ജില്ലാഭരണകൂടം നടപടികൾ തുടങ്ങി. അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരെ പഞ്ചായത്തും റവന്യു വകുപ്പും ചേർന്ന് മാറ്റിതാമസിപ്പിക്കും. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിലെ വെള്ളക്കെട്ട് തടയാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.