ശക്തമായ മഴപെയ്താൽ പുരാതന ദേവാലയമായ ഫോര്‍ട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയിൽ വെള്ളം കയറും. അശാസ്ത്രീയമായ റോഡ് നിർമാണമാണ് വെള്ളക്കെട്ടുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അണ്ടർ 17 ലോകകപ്പിനായി വെളി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന നിർമാണവും വെള്ളക്കെട്ടിന് കാരണമാകുന്നതായി ആരോപണമുണ്ട്.
അരമണിക്കൂർ തുടര്‍ച്ചയായി മഴപെയ്താൽ മതി, സംരക്ഷിത സ്മാരകമായ ഫോർട്ട്കൊച്ചി സെന്റ്ഫ്രാൻസിസ് പള്ളിയിൽ വെള്ളം നിറയും. അഞ്ചു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിയില്‍ നിന്ന് വെള്ളം കോരിക്കളയേണ്ട സ്ഥിതിയാണിപ്പോൾ. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പള്ളിയുടെ മുന്നിലുള്ള ഓട മണ്ണിട്ട് നികത്തി നടപ്പാത പണിതതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്.
പള്ളിക്കു സമീപമാണ് ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പരിശീല വേദികളിലൊന്നായ വെളി പരേഡ് ഗ്രൗണ്ട്. ഇവിടുത്തെ നിർമാണങ്ങൾ പള്ളിക്ക് ബലക്ഷയം ഉണ്ടാക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഏഷ്യയിൽ പോർച്ചുഗീസുകാർ പണിത ആദ്യ പള്ളിയാണ് സെന്റ് ഫ്രാൻസിസ് പള്ളി. വാസ്കോഡ ഗാമയെ അടക്കം ചെയ്തതും ഇവിടെയാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള സെന്റ് ഫ്രാൻസിസ് പള്ളിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പിനെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍.