കനത്തമഴയില്‍ എറണാകുളം ജില്ലയുടെ മലയോരമേഖലയില്‍ വ്യാപകനാശനഷ്ടം. തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് ഞായപ്പിള്ളിയില്‍ ഉരുള്‍പ്പൊട്ടി. പൂയംകുട്ടി ചപ്പാത്തിൽ മലവെള്ളം കവിഞ്ഞൊഴുകിയതിനാൽ ആദിവാസിമേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. കോതമംഗലം പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായ ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളിയുടെ പുറകുവശത്തെ മലയിൽ നിന്നുമാണ് ഉരുൾപൊട്ടി മണ്ണും കല്ലം ഒഴികിയെത്തിയത്.പള്ളിയുടെ സിമിത്തിരിയോടു ചേർന്നു കിടക്കുന്ന റബർ മരങ്ങളും ,മഞ്ഞൾ കൃഷിയും നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് ഉരുള്‍പ്പൊട്ടിയിരുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ കോതമംഗലത്തിന്റെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാണ്. നഗരസഭ ഒന്നാം വാർഡിലെ ജവഹർകോളനിയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള 33 കുടുംബങ്ങളെ ടൗൺ യു പി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. പൂയംകുട്ടി ചപ്പാത്തിൽ മലവെള്ളം കവിഞ്ഞൊഴുകിയതിനാൽ ആദിവാസി സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെട്ട വെള്ളാരംകുത്ത്, ഉറിയംപെട്ടി, മണികണ്ടംചാല്‍ തുടങ്ങിയ മേഖലയിലെ കുടുംബങ്ങളെല്ലാം ഒറ്റപ്പെട്ടനിലയിലാണ്. സെറ്റില്‍മെന്റുകളില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് തിരിച്ചെത്താനും കഴിയുന്നില്ല
ബ്ലാവനിയിലെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ കുഞ്ചിപ്പാറ, വാരിയ തുടങ്ങിയ പ്രദേശങ്ങളിലുള്ളര്‍ക്കും മറുകരയെത്താന്‍ സാധിക്കുന്നില്ല. പെരുമ്പാവൂര്‍ അശമന്നൂര്‍ കല്ലില്‍ ഗുഹാക്ഷേത്തിന്റെ അടുത്ത് മലയിടിഞ്ഞ് രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെങ്ങോല കണ്ടമ്പറയില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിന് പുറമെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തയാറായിട്ടുണ്ട്.