പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നഗരത്തിൽ നിന്ന് പൂർണമായി ഒഴിവാക്കാനുറച്ച് കൊച്ചി കോർപറേഷൻ. ആദ്യ ഘട്ടമായി തേവര മേഖലയിലെ ഏഴ് ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കാരി ബാഗിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു. ഒരു വർഷത്തിനുളളിൽ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഒരു വർഷത്തിനുളളിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം പൂർണമായി നിരോധിക്കാൻ ലക്ഷ്യമിട്ടുളള പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തേവരയിൽ മേയർ തുടക്കമിട്ടത്. തേവര, പെരുമാനൂർ, കോന്തുരുത്തി, രവിപുരം, കടവന്ത്ര, പനമ്പളളി നഗർ, ഐലൻറ് സൗത്ത് എന്നീ ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം പൂർണമായി നിരോധിച്ചത്. ഈ ഡിവിഷനുകളിൽ തെരുവു കച്ചവടക്കാരടക്കം പ്ലാസ്റ്റിക് കാരി ബാഗുകൾ ഇനി ഉപയോഗിച്ചാൽ പിഴയീടാക്കും. ഈ ഡിവിഷനുകളിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവർ തുണി സഞ്ചി കൈയിൽ കരുതുകയോ പണം നൽകി തുണി സഞ്ചികളോ പേപ്പർ കാരിബാഗുകളോ വാങ്ങേണ്ടി വരും.
സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്ലാസ്റ്റിക് കാരിബാഗ് നിരോധനത്തിന് പിന്തുണ നൽകുമെന്ന് വ്യാപാരി സമൂഹവും ഉറപ്പ് നൽകുന്നു. പ്ലാസ്റ്റിക് ഉപേക്ഷിക്കാനുളള ബേധവൽക്കരണ പ്രവർത്തനങ്ങൾ മറ്റ് ഡിവിഷനുകളിലും ശക്തമാക്കും. ഒരു വർഷത്തിനകം പദ്ധതി നഗരത്തിൽ പൂർണമായും നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.