കുട്ടനാട്ടില്‍ സപ്ലൈകോയുടെ നെല്ല് സംഭരണം പ്രതിസന്ധിയിലായതോടെ സ്വകാര്യമില്ലുകള്‍ കൊയ്യുന്നത് കൊള്ളലാഭം. ക്വിന്റലിന് 600 രൂപവരെ കുറച്ചാണ് കര്‍ഷകരില്‍നിന്ന് മില്ലുടമകള്‍ നെല്ല് വാങ്ങിക്കൂട്ടുന്നത്. നെല്ല് കുത്തിയെടുക്കാനുള്ള കരാറില്‍ മില്ലുകളുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ധാരണയിലെത്താതാണ് കര്‍ഷകര്‍ക്ക് നഷ്ടക്കച്ചവടം വരുത്തുന്നത്. ചെറുതന വില്ലേജിലെ കിഴക്കേപോച്ച തെക്ക് പാടശേഖരത്തില്‍ ഇത്തവണ 142 ഏക്കറില്‍ കൃഷിയിറക്കി.
നൂറിലധികംവരുന്ന കര്‍ഷകരുടെ അധ്വാനമാണ് കൂട്ടിയിട്ടിരിക്കുന്നത്. കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭരിക്കാന്‍ സപ്ലൈക്കോയില്ല. അടുത്തമാസം ഒന്നുമുതലേ സര്‍ക്കാരിന്റെ നെല്ല് സംഭരണം തുടങ്ങു. പക്ഷേ പാകമായ നെല്ല് കൊയ്തെടുക്കാതെ കര്‍ഷകര്‍ക്ക് വേറെ വഴിയില്ല. കൊയ്തവ സൂക്ഷിക്കാന്‍ ഇടവുമില്ല. ഈ സാഹചര്യം മുതലെടുത്താണ് സ്വകാര്യമില്ലുകള്‍ നെല്ല് സംഭരണത്തിന് എത്തുന്നത്. ക്ലിന്റലിന് 2,330 രൂപയാണ് സപ്ലൈക്കോ ഇത്തവണ നല്‍കുന്നത്. എന്നാല്‍ സ്വകാര്യമില്ലുകള്‍ എടുക്കുന്നത് 1700 രൂപയ്ക്ക്. കൊയ്തുകൂട്ടിയവ മഴയത്ത് നനഞ്ഞ് നശിച്ചുപോകുന്നതിനേക്കാള്‍ നല്ലത് നഷ്ടകച്ചവടം തന്നെയെന്ന് കര്‍ഷകരും തീരുമാനിച്ചു.
സ്വകാര്യമില്ലുകവുമായി കരാറാവാത്തതാണ് സംഭരണം വൈകാന്‍ കാരണമെന്നാണ് സപ്ലൈകോ വാദമെങ്കിലും നേരിട്ട് നെല്ല് സംഭരിച്ച് പരമാവധി ലാഭമുണ്ടാക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്.