കൊച്ചി കുമ്പളങ്ങിയിലെ മാതൃകാ ടൂറിസം വില്ലേജിൽ നിന്ന് നാടിനു മുഴുവൻ മാതൃകയാക്കാൻ പോന്ന മറ്റൊരുദ്യമം കൂടി. കാലങ്ങളായി കെട്ടിക്കിടക്കുന്ന പാഴ്‌വസ്തുക്കൾ ശേഖരിച്ച് പുനരുപയോഗത്തിനായി കയറ്റിയയച്ചാണ് കുമ്പളങ്ങിക്കാർ മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃക സൃഷ്ടിച്ചത്. ആറ് ലക്ഷം രൂപയാണ് നാടിനെ മാലിന്യമുക്തമാക്കാനുളള പദ്ധതിക്കായി പഞ്ചായത്ത് ചെലവിട്ടത്.
കാലങ്ങളായി കുമ്പളങ്ങി ഗ്രാമത്തിലെ പലയിടങ്ങളിൽ കുമിഞ്ഞു കൂടി കിടന്ന പാഴ്‌വസ്തുക്കളാണ് ഈ ചാക്കുകളിലത്രയും. വീടുകളിലും പാതയോരങ്ങളിലും ജലാശയങ്ങളിലുമെല്ലാമായി ചിതറിക്കിടന്നിരുന്ന പാഴ്‌വസ്തുക്കള്‍ ആറു മാസത്തെ അധ്വാനം കൊണ്ടാണ് നാട്ടുകാര്‍ ഇങ്ങനെ ശേഖരിച്ച് കൂട്ടിയത്. പ്ലാസ്്റ്റിക് കളിപ്പാട്ടം മുതല്‍ ഫ്യൂസായ ട്യൂബ്‌ലൈറ്റ് വരെയുളള പാഴ്വസ്തുക്കള്‍. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പാഴ്‌വസ്തുക്കള്‍ സംസ്കരിക്കണമെന്ന പഞ്ചായത്ത് തീരുമാനത്തിന്‍റെ ചുവടുപിടിച്ചായിരുന്നു നാട്ടുകാരുടെ കൂട്ടായ്മ.
ഓരോ വാര്‍ഡിലും അഞ്ച് വീതം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. നാട്ടില്‍ നിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കളത്രയും കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സ്ഥാപനത്തിന് കൈമാറി. ഇത് കര്‍ണാടകയിലെത്തിച്ച് പുനസംസ്കരിക്കും.