ഇടുക്കിയിലെ ശീതകാലപച്ചക്കറി കർഷകരോട ഹോർട്ടികോർപ്പിന്റെ അവഗണന തുടരുന്നു. ഓണക്കാലത്ത് സംഭരിച്ച പച്ചക്കറിയുടെ വില ഒരാഴ്ച പിന്നിട്ടിട്ടും കർഷകർക്ക് നൽകിയില്ല. കാന്തല്ലൂരിൽ മാത്രം 22 ലക്ഷം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്.
ഇത്തവണ ഓണച്ചന്തയിൽ കാന്തല്ലൂരിലെ ശീതകാലപച്ചക്കറികൾ വിരളമായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ഇറക്കിയ കൃഷിയുടെ ഭൂരിഭാഗവും നശിച്ചതാണ് കാരണം. കടബാധ്യത കുറയ്ക്കാൻ പച്ചക്കറികൾ നുള്ളിപെറുക്കി കർഷകർ ഹോർട്ടികോർപ്പിന് നൽകി. 600ഹെക്ടർ പാടങ്ങളിൽ നിന്ന് കഷ്ടിച്ച് 70 ടൺ പച്ചക്കറി സംഭരിച്ചു. മുൻ വർഷങ്ങളേ അപേക്ഷിച്ച് പത്ത് മടങ്ങ് കുറവ്.
22 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് നൽകാനുള്ളത്. ഒരാഴ്ച പിന്നിട്ടിട്ടും ചില്ലികാശ് കർഷകർക്ക് ലഭിച്ചില്ല. സംഭരിച്ച പച്ചക്കറിയുടെ വില മൂന്ന് ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ വാക്ക്. കഴിഞ്ഞ വര്‍ഷം ഓണവിപണയിലേക്ക് സംഭരിച്ച പച്ചക്കറിയുടെ വില അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഹോർട്ടികോർപ്പ് നൽകിയത്. രണ്ടാംഘട്ട കൃഷിയിറക്കാനൊരുങ്ങുന്ന കർഷകർക്കും ഹോർട്ടികോർപ്പിന്റെ അനാസ്ഥ തിരിച്ചടിയായി. തുടർച്ചയായ ബാങ്ക് അവധിയാണ് പണം ലഭിക്കാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.