ഇടുക്കിയിൽ കേരള തമിഴ്നാട് അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് നായാട്ട് സംഘങ്ങൾ സജീവം. നെടുംങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ കാട്ട് പോത്തിന്റെ ഇറച്ചിയുമായി മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. നായാട്ട് സംഘം സഞ്ചരിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തു.
നെടുങ്കണ്ടം പോലിസ് ബാലന്‍പിള്ള സിറ്റിയില്‍ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘത്തിലെ പ്രധാനികൾ പിടിയിലായത്. ചോറ്റുപാറ സുന്ദരേശൻ, കോലച്ചിറയില്‍ സുനില്‍കുമാര്‍, പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കാട്ടുപോത്തിന്റെ ഇറച്ചി ആവശ്യകാർക്ക് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. നാൽപത് കിലോ ഇറച്ചി കണ്ടെത്തി. പോത്തിനെ കൂടാതെ മ്ലാവ്, കേഴ എന്നീ കാട്ടുമൃഗങ്ങളെയും സ്ഥിരമായി വേട്ടയാടാറുണ്ടെന്ന് പ്രതികൾ മൊഴി നൽകി. സംഭവത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കെണിയൊരുക്കിയും വെടിവെച്ചുമാണ് വന്യമൃഗങ്ങളെ സംഘം പിടികൂടുന്നത്. വനത്തിനുള്ളിൽ വെച്ചു തന്നെ കശാപ്പ് ചെയ്ത് ചില്ലറ വില്‍പ്പനയ്ക്കായി തയ്യാറാക്കും. നേരത്തെ ബുക്ക് ചെയ്തവർക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുക്കയാണ് സംഘത്തിന്റെ രീതി. ഒരു കാട്ടുപോത്തിന് ചുരുങ്ങിയത് എഴുനൂറ് കിലോയെങ്കിലും തൂക്കം വരും. നിലവിൽ നാൽപത് കിലോ ഇറച്ചി മാത്രമാണ് കണ്ടെത്തിയത്. ശേഷിക്കുന്ന ഇറച്ചി ആർക്കെല്ലാം വിതരണം ചെയ്തുവെന്നും നായാട്ട് സംഘത്തിലെ മറ്റംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.