കയ്പമംഗലം ∙ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കടൽ ഉൾവലിയൽ കയ്പമംഗലം ഭാഗങ്ങളിലും. കഴിഞ്ഞ ദിവസം ചാമക്കാല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞിരുന്നു. മുപ്പത് മീറ്ററോളം അകലേക്ക് തിര ഉൾവലിഞ്ഞു. മേഖലയിൽ മുൻകാലങ്ങളിലും പലപ്പോഴായി ഇതുപോലെ സംഭവിച്ചിരുന്നു.
പക്ഷേ, അത് കടലേറ്റത്തിന്റെ മുന്നോടിയായി ഉണ്ടായ മാറ്റമായിരുന്നു. എന്നാൽ ഇപ്പോൾ കാലവും മുൻ അനുഭവങ്ങളുമൊക്കെ തെറ്റിച്ചാണ് പുതിയ പ്രതിഭാസം. ചെളി നിറഞ്ഞ കറുത്ത തിരയാണ് ഉണ്ടാവുന്നത്. വെള്ളം മാറി ചെളി മാത്രമായതോടെ ഈ ഭാഗത്ത് ചെറുമത്സ്യങ്ങൾ, ഞണ്ടുകൾ, കക്കകൾ തുടങ്ങിയവ ചത്ത് അടിഞ്ഞിട്ടുണ്ട്.
കടൽ കാണുന്നവർക്ക് അപൂർവ കാഴ്ചയാണ് ഇപ്പോൾ. സാധാരണ കടൽ ഉൾവലിയൽ മൂലം പ്രത്യേകിച്ച് അപകടങ്ങളൊന്നും ഉണ്ടാവാറില്ല.ഈ പ്രതിഭാസത്തെ മാട് വലിച്ചൽ എന്നാണ് പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറയുക. കയ്പമംഗലം കമ്പനിക്കടവിൽ ഇന്നലെ രാവിലെയും കടൽ കാഴ്ച കാണാൻ ഒട്ടേറെ പേർ എത്തിയിരുന്നു. ഈ സമയങ്ങളിൽ കടലിൽ വള്ളം ഇറക്കുവാൻ വളരെ പ്രയാസമാണ്.
ചില ഭാഗങ്ങളിൽ വെള്ളം ഇല്ലാതെ ചെളി മാത്രമാവുന്നതിനാൽ വള്ളം അടിയിൽ തട്ടുന്നതാണ് പ്രശ്നം. ആഴക്കടലിൽനിന്നുമുള്ള ചെളിയുമായി വരുന്ന കറുത്ത തിരകൾ ഇടയ്ക്ക് കരയിലേക്കെത്തും. പ്രയാസപെട്ടാണെങ്കിലും മീൻ പിടിക്കാൻ പോകുന്ന ചെറുവള്ളക്കാർക്ക് മീൻ കിട്ടുന്നത് തൊഴിലാളികൾക്ക് ആശ്വാസമാണ്.